കാന്‍പൂര്‍ ക്രിക്കറ്റ് ടെസ്റ്റ്: ന്യൂസീലന്‍ഡ് ശക്തമായ നിലയിലേക്ക്


കാന്‍പൂര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ശക്തമായ അടിത്തറയിട്ട് ന്യൂസീലന്‍ഡ്. മഴ മൂലം രണ്ടാംദിവസത്തെ കളി നേരത്തെ അവസാനിപ്പിക്കുമ്ബോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സെന്ന നിലയിലാണ് കീവീസ്. അര്‍ധസെഞ്ചുറി പിന്നിട്ട ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണും ടോം ലഥവുമാണ് ക്രീസില്‍. ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് 318 റണ്‍സില്‍ അവസാനിച്ചു.


ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍ വിക്കറ്റ് വലിച്ചെറിഞ്ഞ കാന്‍പൂരിലെ പിച്ചില്‍ ന്യൂസീലന്‍ഡിന്റെ പക്വതയാര്‍ന്ന ബാറ്റിങ്ങാണ് രണ്ടാം ദിനം കണ്ടത്. ഇന്ത്യന്‍ ബോളര്‍മാരെ അനായാസം നേരിട്ട കിവീസിന് സ്കോര്‍ ഉയര്‍ത്താന്‍ തിടുക്കമുണ്ടായിരുന്നില്ല. 21 റണ്‍സില്‍ ഗുപ്റ്റിലിനെ ഉമേഷ് യാദവ് വിക്കറ്റിന് മുന്നില്‍ കുടുക്കി.ടോം ലഥമിന് കൂട്ടായെത്തിയ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ ക്രീസിലുറച്ചു. പിച്ചില്‍ നിന്ന് കാര്യമായ പിന്തുണ കിട്ടിയില്ലെങ്കിലും കഴിയുംവിധം വിക്കറ്റിനായി ശ്രമിച്ച്‌ ബോളര്‍മാര്‍ നിരാശരായി.
രണ്ടാം വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്ത വില്യംസണും ലഥവും അര്‍ധസെഞ്ചുറിയും പൂര്‍ത്തിയാക്കി. കനത്ത മഴ മൂലം രണ്ടാം ദിവസത്തെ കളി ടീ ബ്രേക്കോടെ അവസാനിപ്പിക്കുകയായിരുന്നു. വില്യംസണ്‍ 65 റണ്‍സോടെയും ലഥം 56 റണ്‍സോടെയും ക്രീസിലുണ്ട്. ഒന്‍പതിന് 291 റണ്‍സെന്ന സ്കോറില്‍ രണ്ടാംദിനം കളി തുടങ്ങിയ ഇന്ത്യയെ 318 റണ്‍സില്‍ എത്തിച്ചത് രവീന്ദ്ര ജഡേജയുടെ 42 റണ്‍സാണ്.




Sharing is Caring