കാണാതായ വ്യോമസേനാ വിമാനത്തിനായുള്ള തെരച്ചില്‍ ആറാം ദിവസത്തിലേക്ക്


താംബരത്ത് നിന്ന് പോര്‍ട്ട് ബ്ലെയറിലേക്കുള്ള യാത്രക്കിടെ കാണാതായ വ്യോമസേനയുടെ എ.എന്‍ 32 വിമാനത്തിനായുള്ള തെരച്ചില്‍ ആറാം ദിവസ്സിലേക്ക് കടന്നു. സമുദ്രത്തിന്റെ അടിത്തട്ടില്‍നിന്ന് കേട്ട ചില ശബ്ദങ്ങള്‍ വിമാനത്തിന്റെ ഏതെങ്കിലും ഭാഗത്തിന്റേതാണോയെന്ന് സ്ഥിരീകരിക്കാനുള്ള ശ്രമം നടക്കുകയാണ്.


നാലോ അഞ്ചോ തവണ മാത്രമാണ് ഇത്തരത്തില്‍ നേരിയ ശബ്ദം തെരച്ചിലിനിടെ കേട്ടത്. വിമാനത്തില്‍ ഘടിപ്പിച്ചിരുന്ന ഒരു ഉപകരണം, അപകമുണ്ടായാല്‍ ഒരു മാസം വരെ ഇത്തരത്തില്‍ ശബ്ദം ഉണ്ടാക്കാന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്.


സോണാര്‍ സംവിധാനമനുസരിച്ച് നാവികസേനാ യുദ്ധക്കപ്പലുകള്‍ക്കും മുങ്ങിക്കപ്പലുകള്‍ക്കും തീരസംരക്ഷണ സേനാ കപ്പലുകള്‍ക്കും ഈ സന്ദേശങ്ങള്‍ പിടിച്ചെടുക്കാനാകും. പക്ഷേ വിമാനം മുങ്ങിയതായി സംശയിക്കുന്ന ഭാഗത്തിന്റെ ആഴക്കൂടുതല്‍ കാരണം ഇഎല്‍ടി പൊട്ടിപ്പോകാന്‍ സാധ്യതയുണ്ടെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.ഇപ്പോഴും പതിനേഴു മുങ്ങിക്കപ്പലുകളും 23 വ്യോമസേനാ വിമാനങ്ങളും തെരച്ചില്‍ തുടരുകയാണ്.

അതേസമയം വിമാനത്തെക്കുറിച്ച് ചെറിയ ചില സൂചനകള്‍ കിട്ടിയിട്ടുണ്ടെന്നും ഇത് പരിശോധിച്ചുവരുകയാണെന്നും കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ ലോക്സഭയയെ അറിയിച്ചു.



Sharing is Caring