കാട്ടുതീ;സംസ്ഥാനത്തെ വനമേഖലകളില്‍ ട്രക്കിങ് നിരോധിച്ചു


തിരുവനന്തപുരം: തേനിയിലുണ്ടായ കാട്ടു തീയുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ വനമേഖലയില്‍ ട്രക്കിങ് നിരോധിച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ട്രക്കിങ്ങിനായി ആരും വനത്തില്‍ പ്രവേശിക്കരുതെന്നാണ് വനം വകുപ്പിന്റെ നിര്‍ദേശം.


കാട്ടുതീക്കുള്ള സാധ്യത ഉള്ള വനമാണ് ഇവിടം. രക്ഷാപ്രവര്‍ത്തനത്തിനുള്ള സംവിധാനങ്ങളുടെ അഭാവമാണ് ഇവിടം ട്രക്കിങ് നിരോധിക്കാന്‍ കാരണം. വേനലിന്റെ കാഠിന്യം ഏറിയതും ഭൂമിശാസ്ത്രപരമായി ചെങ്കുത്തായ ഭൂമിയുടെ കിടപ്പും കാറ്റും രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുകയായിരുന്നു.


തേനിയിലെ അപകടത്തിന് പുറമെ കേരളത്തിന്റെ അതിര്‍ത്തി ഗ്രാമങ്ങളായ രാമക്കല്‍മേട്, പൂക്കുളം മല തുടങ്ങിയ പ്രദേശങ്ങളിലും കാട്ടുതീ ഉണ്ടായിരുന്നു. വേനല്‍ കടുത്തതിനെ തുടര്‍ന്നാണ് വനമേഖലകളില്‍ കാട്ടുതീ വ്യാപകമാകാന്‍ തുടങ്ങിയത്.

ഞായറാഴ്ച തമിഴ്നാട്ടിലെ തേനി ജില്ലയിലുണ്ടായ തീപിടിത്തത്തില്‍ പത്ത് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 25 സ്ത്രീകളും എട്ട് പുരുഷന്മാരും മൂന്ന് കുട്ടികളുമാണ് ട്രക്കിങ് സംഘത്തിലുണ്ടായിരുന്നത്.



Sharing is Caring