കശ്മീര്‍ അതിര്‍ത്തിയില്‍ പാക് പ്രകോപനം തുടരുന്നു ; ഒരു സ്ത്രീ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മുകാശ്മീര്‍ അതിര്‍ത്തിയില്‍ പാക് സൈന്യം നടത്തിയ വെടിവയ്പില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു. വ്യാഴാഴ്ച പൂഞ്ച് ജില്ലയിലായിരുന്നു സംഭവം. സൈനബ ബീവ (45) എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്.

ഇവര്‍ വീടിനു മുന്നില്‍ ഇരിക്കുമ്ബോള്‍ സമീപത്ത് ഷെല്‍ പതിക്കുകയായിരുന്നു. പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വ്യാഴാഴ്ചയും പൂഞ്ചിലും മെന്ദാരിലും പാക്കിസ്ഥാന്‍ തുടര്‍ച്ചയായ ആക്രമണമാണ് നടത്തിയത്. ഇന്ത്യയും ശക്തമായി തിരിച്ചടിച്ചു.

പ്രകോപനമില്ലാതെ തന്നെ പാക് സൈന്യം ചെറിയ ആയുധങ്ങള്‍ ഉപയോഗിച്ച്‌ ഷെല്ലാക്രമണം നടത്തുകയായിരുന്നുവെന്ന് ഇന്ത്യന്‍ പ്രതിരോധ വക്താവ് അറിയിച്ചു. പാക് സൈന്യം നടത്തിയ ഷെല്ലാക്രമണത്തിന് ഇന്ത്യന്‍ സൈന്യം ശക്തമായ തിരിച്ചടി നല്‍കിയിരുന്നു. വൈകിട്ട് നാലരെയയോടെയായിരുന്നു പാക് ഷെല്ലാക്രമണം.

കശ്മീരിലെ കെജി സെക്ടറിലേയ്ക്ക് നടത്തിയ ഷെല്ലാക്രമണത്തിലാണ് സൈനബ ബീവി കൊല്ലപ്പെട്ടതെന്ന് ജമ്മു കശ്മീര്‍ പൊലീസ് അറിയിച്ചു. 2018ല്‍ മാത്രം പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച്‌ നടത്തിയ ആക്രമണത്തില്‍ 19 പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ 9 സാധാരണക്കാരും ഉള്‍പ്പെടുന്നു. 75 ലധികം പേര്‍ക്കാണ് പാക് സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ പരിക്കേറ്റത്.

പാകിസ്താന്‍ പ്രകോപനം തുടര്‍ന്നാല്‍ ഇന്ത്യന്‍ സൈന്യം ശക്തമായ തിരിച്ചടി നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പാക് സൈന്യത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നുവെങ്കിലും പാക് സൈന്യം പ്രകോപനമില്ലാതെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച്‌ അതിര്‍ത്തിയിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ ആക്രമണം നടത്തുകയായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *