ബിഹാറില്‍ ബി.ജെ.പിയുമായി കൂട്ടുചേര്‍ന്നു ഭരണംപങ്കിട്ട നടപടിക്കെതിരായ വിമര്‍ശനങ്ങള്‍ അവസാനിപ്പിക്കണമെന്ന് ജെ.ഡി.യു നേതാവ് ശരത് യാദവിനോട് മുഖ്യമന്ത്രി നിതീഷ്‌കുമാര്‍. പാര്‍ട്ടിക്കുള്ളില്‍ നിന്നു കൊണ്ടുള്ള കലഹങ്ങളും തര്‍ക്കങ്ങളും അവസാനിപ്പിക്കണമെന്ന് താക്കീതിന്റെ സ്വരത്തില്‍ നിതീഷ് ആവശ്യപ്പെട്ടു. ഓഗസ്റ്റ് 19ന് ദേശീയ എക്‌സിക്യുട്ടിവ് ചേരാനിരിക്കെയാണിത്. പാര്‍ട്ടി എന്‍.ഡി.എയില്‍ ചേരണോ എന്നത് ദേശീയ എക്‌സിക്യുട്ടിവില്‍ തീരുമാനമാവും.
പാര്‍ട്ടിക്ക് നന്മയുമ്ടാക്കുമോ എന്ന് ആലോചിച്ച ശേഷം മാത്രമാണ് താന്‍ ഓരോ തീരുമാനവും എടുക്കാറെന്ന് നിതീഷ് വ്യക്തമാക്കി. ലാലുവുമായുളഌബന്ധം വിഛേദിക്കുന്നതിനു മുന്‍പ് ശരത് യാദവിനെ അറിയിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നിതീഷിന്റെ നടപടി അംഗീകരിക്കില്ലെന്ന് കഴിഞ്ഞ ദിവസം ശരത് യാദവ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. നടപടിയില്‍ ദുഃഖിതനാണെന്നും ബിഹാറിലെ ആ തീരുമാനം ദൗര്‍ഭാഗ്യകരമാണെന്നും അത് അംഗീകരിക്കില്ലെന്നുമായിരുന്നു അദ്ദഹത്തിന്റെ പ്രതികരണം.
ബിഹാറിലെ ജനങ്ങള്‍ ഇതുപോലുള്ള ഒരുരാഷ്ട്രീയ ബന്ധത്തിനല്ല വോട്ട്‌ചെയ്തത്. മതേതരമഹാസഖ്യത്തെയാണ് ജനങ്ങള്‍ അധികാരത്തിലേറ്റിയിരുന്നത്. മഹാസഖ്യത്തെ വിശ്വസിച്ചാണ് അവര്‍ വോട്ട്‌ചെയ്തത്. ജനങ്ങളുമായുണ്ടാക്കിയ ഒരുകരാര്‍ പൊളിക്കുക എന്നത് വലിയ കാര്യം തന്നെയാണ്- ശരത് യാദവ് ചൂണ്ടിക്കാട്ടി.
ആര്‍.ജെ.ഡിയും കോണ്‍ഗ്രസും അടങ്ങുന്ന വിശാലസഖ്യത്തില്‍ നിന്ന് കഴിഞ്ഞയാഴ്ച പുറത്തുപോയ നിതീഷിന്റെ നടപടിയോട് ഇതാദ്യമായാണ് ശരത് യാദവ് പ്രതികരിച്ചത്. നിതീഷിന്റെ നടപടിയ്‌ക്കെതിരേ മുതിര്‍ന്ന നേതാക്കളായ അലി അന്‍വര്‍ അന്‍സാരിയും എം.പിവീരേന്ദ്രകുമാറും ഉള്‍പ്പെടെയുള്ള എം.പിമാര്‍ രംഗത്തുവന്നെങ്കിലും പാര്‍ട്ടിയുടെ ദേശീയമുഖമായ യാദവ് പ്രതികരിച്ചിരുന്നില്ല.