ശക്തമായ മഴയെ തുടര്‍ന്നുള്ള ഏത് അടിയന്തിര സാഹചര്യവും നേരിടാന്‍ സർക്കാർ സജ്ജമെന്ന് റവന്യൂമന്ത്രി കെ രാജന്‍. വടക്കൻ ജില്ലകളിൽ താലൂക്ക് തലങ്ങളിൽ കൺട്രോൾ റൂം തുറന്നു. എൻഡിആർഎഫിന്റെ ആറ് സംഘങ്ങൾ സംസ്ഥാനത്തുണ്ടെന്നും ആർമിയും സജ്ജമാണെന്നും മന്ത്രി അറിയിച്ചു. എല്ലാ സ്ഥലത്തും ക്യാമ്പുകൾ ആരംഭിക്കാൻ ഒരുക്കങ്ങൾ ആരംഭിച്ചതായും മന്ത്രി പറഞ്ഞു. മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നീ സാധ്യതകളുള്ള സ്ഥലങ്ങളിൽ ജനങ്ങളെ മാറ്റി പാർപ്പിക്കും അമിതമായ ഭീതി വേണ്ടെന്നും മന്ത്രി അറയിച്ചു.
ഇന്നും നാളെയുമായി ഒന്‍പത് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനിടെ സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ ശക്തിപ്രാപിക്കുമെന്ന മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തില്‍ ഏത് അടിയന്തിര സാഹചര്യവും നേരിടാന്‍ തയാറായിരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.