ഔറംഗാബാദിന്റെ പേരുമാറ്റവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയിൽ കോൺഗ്രസ് ശിവസേന പോര് തുടരുന്നു. ഔറംഗാബാദിന്റെ പേരുമാറ്റി സാംബാജി നഗർ ആക്കണമെന്ന ശിവസേനയുടെ താൽപ്പര്യത്തിന് കോൺഗ്രസ് ആദ്യമേ എതിര് നിന്നിരുന്നു. ഇപ്പോൾ, പേരുമാറ്റത്തെ അനുകൂലിച്ച് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. മഹാരാഷ്ട്ര സർക്കാരിന്റെ സഖ്യം നിലകൊള്ളുന്നത് മതേതരത്വം എന്ന ആശയത്തെ അടിസ്ഥാനപ്പെടുത്തിയാണ്. എന്നാൽ, മുഗൾ ഭരണാധികാരി ഔറംഗസീബ് ഇതിനോട് യോജിക്കാത്ത ആളാണെന്നുമാണ് ഉദ്ധവ് താക്കറെയുടെ വാദം.
ഔറംഗസീബിനെ അനുസ്മരിപ്പിക്കുന്ന ഔറംഗാബാദ് എന്ന പേര് മാറ്റി മറാത്ത ഭാരാണിധികാരിയുടെ സ്മരണാർത്തം സാംബാജി നഗർ എന്നാക്കി മാറ്റാനാണ് ശിവസേനയുടെ നീക്കം. ”ഔറംഗസീബ് ഒരു മതേതര വാദിയല്ലായിരുന്നു. ഞങ്ങളുടെ അജണ്ട മതേതരത്വത്തെ അടിസ്ഥാനപ്പെടുത്തിയാണുള്ളത്. അതുകൊണ്ട് ഔറംഗസീബ് അതിനോട് ചേർന്നുപോകില്ല .” താക്കറെ മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ ദിവസം തന്റെ ഔദ്യോഗിക ട്വിറ്റർ പേജിൽ മന്ത്രിസഭായോഗ വിവരം പങ്കുവെക്കുമ്പോൾ ഔറംഗാബാദിനെ സാംബാജി നഗർ എന്ന് താക്കറെ വിശേഷിപ്പിച്ചിരുന്നു. ഇതുസംബന്ധിച്ച ചോദ്യങ്ങൾക്ക്, ഞങ്ങൾ നാളുകളായി പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യമാണ് ഞാൻ ചെയ്തത് എന്നായിരുന്നു ഉദ്ധവ് താക്കറെയുടെ മറുപടി. മാത്രമല്ല ഇത് ശിവസേനയുടെ പരമോന്നത നേതാവ് ബാൽ താക്കറെയുടെ ആഗ്രഹമായിരുന്നുവെന്നും ഉദ്ധവ് താക്കറെ കൂട്ടിച്ചേർത്തു. ബി.ജെ.പിയിൽ നിന്ന് ശിവ സേനയിലേക്ക് മടങ്ങി വന്ന വസന്ത് ഗീതേ, സുനിൽ ഗാഗുൽ എന്നിവരെ സ്വീകരിക്കാൻ സംഘടിപ്പിച്ച ചടങ്ങിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.