കാഞ്ഞങ്ങാട് കല്ലൂരാവി അബ്ദുൾ റഹ്മാൻ ഔഫ് വധക്കേസിൽ ക്രൈം ബ്രാഞ്ച് അന്വേഷണം നിലച്ചു. അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയതോടെയാണ് അന്വേഷണം നിലച്ചത്.
കണ്ണൂർ ക്രൈംബ്രാഞ്ച് എസ്‍.പി മൊയ്തീൻ കുട്ടിയുടെ മേൽനോട്ടത്തിൽ ഡിവൈഎസ്‍പി ദാമോദരന്‍റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പിയെ സ്ഥലം മാറ്റിയതോടെയാണ് അന്വേഷണം നിലച്ചത്. തുടക്കത്തിൽ ലോക്കൽ പോലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈം ബ്രാഞ്ചിന് കൈമാറുകയായിരുന്നു.
സംഭവം നടന്ന് രണ്ട് ദിവസത്തിനകം ലോക്കൽ പോലീസ് സംഭവത്തിലെ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്തു. ഇതിന് പിന്നാലെയാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. ക്രൈം ബ്രാഞ്ചിന്‍റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയത്.
മുഖ്യ പ്രതിയായ യൂത്ത് ലീഗ് പ്രവർത്തകൻ ഇർഷാദിനെ കസ്റ്റഡിയിൽ വാങ്ങി സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. കുത്താൻ ഉപയോഗിച്ച കത്തി കണ്ടെത്തി. ചാർജ് ഷീറ്റ് കോടതിയിൽ സമർപ്പിച്ചിട്ടില്ലാത്തതിനാൽ പുതിയ സംഘം അന്വേഷണം ഏറ്റെടുത്താൽ വീണ്ടും തുടക്കം മുതൽ അന്വേഷിക്കേണ്ടി വരുമെന്നാണ് പറയുന്നത്.