തിരുവനന്തപുരം വെഞ്ഞാറമൂട് തേമ്പാമൂട്ടില്‍ കൊല്ലപ്പെട്ട ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ഹഖ് മുഹമ്മദിന്‍റെ ഭാര്യ നജില ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീമാണ് ഇക്കാര്യം ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്. കഴിഞ്ഞ വര്‍ഷം ആഗസ്ത് 30 നായിരുന്നു ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ മിഥിലാജും ഹഖ് മുഹമ്മദും വേട്ടേറ്റ് മരിച്ചത്.
ഈ സമയം നജില ഗര്‍ഭിണിയായിരുന്നു. കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിക്കുന്നതാണ് റഹീമിന്‍റെ കുറിപ്പ്. പിറക്കാനിരിക്കുന്ന കുഞ്ഞിനെപ്പോലും അനാഥമാക്കിയ കോൺഗ്രസ്സ് ക്രൂരത എന്നാണ് പോസ്റ്റില്‍ എ.എ റഹീം കുറിച്ചത്. ഹഖിന്‍റെ കുഞ്ഞ് കേരളത്തിലെ ഓരോ ഡി.വൈ..എഫ്.ഐ പ്രവര്‍ത്തകന്‍റെയും മകനായി ജീവിക്കുമെന്നും കുഞ്ഞുങ്ങളുടെ പഠന സഹായത്തിനായി എല്ലാ വിധ സഹായവും ഡി.വൈ.എഫ്.ഐ നല്‍കുമെന്നും കുറിപ്പിലുണ്ട്.
ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം
”പ്രിയപ്പെട്ടവരേ,
ധീര രക്തസാക്ഷി ഹഖ് മുഹമ്മദിന്‍റെ ഭാര്യ നജില ഒരു ആൺകുഞ്ഞിന് ജന്മം നൽകി.ഇരുവരും സുഖമായിരിക്കുന്നു.
കോൺഗ്രസ്സ് ക്രിമിനലുകൾ
ഹഖിനെയും മിഥിലാജിനെയും ക്രൂരമായി കൊലപ്പെടുത്തിയ ഉത്രാട രാത്രി ഈ നാട് മറക്കില്ല.
ഓണക്കവിത
————————
ബോധപാതാളത്തിൽ
നിന്നുമൊരുദിനം
ഭൂതരൂപത്തിൽ
വരുന്നൂ നരബലി.
-ബാലചന്ദ്രൻ ചുള്ളിക്കാട്
തിരുവോണ നാളിലെ ചോരപൂക്കളം കണ്ട് ചുള്ളിക്കാട് എഴുതിയതാണ് ഈ കവിത.
പിറക്കാനിരിക്കുന്ന കുഞ്ഞിനെപ്പോലും അനാഥമാക്കിയ കോൺഗ്രസ്സ് ക്രൂരത.
നിറവയറുമായി പ്രിയപ്പെട്ടവന്റെ ചേതനയറ്റ നെറ്റിയിൽ അന്ത്യചുംബനം നൽകുന്ന നജിലയെ കേരളം മറക്കില്ല.
ഹഖിന്റെ കുഞ്ഞ് ജീവിക്കും. അനാഥനായല്ല, കേരളത്തിലെ ഡിവൈഎഫ്ഐ സഖാക്കളുടെ
അകെ മകനായി അവൻ വളരും. അനാഥത്വത്തിന്റെ നൊമ്പരമേൽക്കാതെ ഈ നാട് ഈ മകനെ ഹൃദയത്തോട് ചേർക്കും.
ഹഖിന്റെ മൂത്ത മകൾ ഐറ മോൾക്ക് ഒന്നര വയസ്സാണ്.ഐറയും പുതിയ വാവയും ആഗ്രഹിക്കുന്ന കാലമത്രയും പഠിക്കും..ഹഖിന്‍റെ പ്രസ്ഥാനം അവർക്ക് അഭയമാകും.”