ഒഡീഷ തീരം തൊട്ട തിത്‌ലി കൊടുങ്കാറ്റ് കനത്ത നാശം വിതച്ച്‌ മുന്നേറുന്നു; ഗോപാല്‍പുരില്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 150 കിലോമീറ്റര്‍; മൂന്ന് ലക്ഷത്തോളം പെരെ ഒഴിപ്പിച്ചു


ഭുവനേശ്വര്‍: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട തിത്‌ലി ചുഴലിക്കാറ്റ് ഒഡിഷ തീരം തൊട്ടു. ഗോപാല്‍പുരില്‍ മണിക്കൂറില്‍ 150 കിലോമീറ്റര്‍ കാറ്റു വീശിയതായാണു റിപ്പോര്‍ട്ട്. ഇതുവരെ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സുരക്ഷാ മുന്‍കരുതലായി ഒഡിഷ തീരമേഖലയില്‍ മൂന്നു ലക്ഷം പേരെയാണ് മാറ്റിപ്പാര്‍പ്പിച്ചത്.


മൂന്നു ജില്ലകളില്‍ കനത്ത മഴയാണ്. വൈദ്യുതി, ആശയവിനിമയ സംവിധാനങ്ങള്‍ക്കു തകരാര്‍ സംഭവിച്ചിട്ടുണ്ട്. മരങ്ങള്‍ കടപുഴകി. റോഡുകള്‍ തകര്‍ന്നു. സുരക്ഷാ മുന്‍കരുതലായി ഒഡീഷ തീരമേഖലയില്‍ മൂന്നു ലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. 165 കിലോമീറ്റര്‍ വേഗത്തില്‍ വരെ കാറ്റടിക്കുമെന്നാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കുന്നത്. 836 ക്യാംപുകള്‍ ഒഡീഷയില്‍ വിവിധ ഇടങ്ങളിലായി തുറന്നു.


മുന്നൂറോളം ബോട്ടുകളും സജ്ജമാക്കിനിര്‍ത്തി. ഒഡിഷയുടെ തീര പ്രദേശത്ത് മരങ്ങളും വൈദ്യുതി തൂണുകളും കടപുഴകിയതായി റിപ്പോര്‍ട്ടുകളുണ്ട്. പലയിടങ്ങളിലും റോഡ് ഗതാഗതം താറുമാറായി. ഗഞ്ജം, ഗജപതി, പുരി, ഖുര്‍ദ, ജഗദ്സിങ്പുര്‍ എന്നിവിടങ്ങളില്‍ ശക്തമായ മഴ പെയ്യുന്നുണ്ട്. ചുഴലിക്കാറ്റിനേത്തുടര്‍ന്ന് ആന്ധ്രാപ്രദേശിലെ കലിംഗപട്ടണത്ത് മണിക്കൂറില്‍ 56 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റടിച്ചത്.

ഒഡിഷയിലും ആന്ധ്രാപ്രദേശിന്റെ വടക്കന്‍ തീരപ്രദേശത്തും കനത്ത മഴയുമുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നല്‍കിയ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ മണിക്കൂറില്‍ 150 കിലോമീറ്റര്‍ വരെ വേഗമാര്‍ജിച്ച തിത്ലി ചുഴലിക്കാറ്റ് ഇന്ന് ഒഡീഷ, ആന്ധ്ര തീരത്തെത്തുമെന്നാണ് മുന്നറിയിപ്പ്. ഒഡീഷയിലും വടക്കന്‍ ആന്ധ്രയിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അറബിക്കടലില്‍ മണിക്കൂറില്‍ 150 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശുന്ന ലുബാന്‍ ചുഴലിക്കാറ്റ് മൂന്നുദിവസങ്ങള്‍ക്കുള്ളില്‍ ഒമാന്‍ തീരത്തെത്തുമെന്നാണ് പ്രവചനം.



Sharing is Caring