ഒടുവില്‍ സമ്മതിച്ചു, നീലച്ചിത്ര നടിക്ക് പണം നല്‍കിയിരുന്നുവെന്ന് ട്രംപ്


വാഷിങ്ടണ്‍: നീലച്ചിത്രനടി സ്റ്റോമി ഡാനിയേല്‍സിന് പണം നല്‍കിയതായി സമ്മതിച്ച്‌ യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. താനുമായുള്ള ബന്ധം പുറത്തുപറയാതിരിക്കാന്‍ 2016-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്‍പായാണ് സ്റ്റോമിക്ക്് പണം നല്‍കിയത്. തന്റെ സ്വകാര്യ അഭിഭാഷകനായ മൈക്കല്‍ കോഹനാണ് സ്റ്റോമി ഡാനിയേല്‍സിന് 1,30,000 ഡോളര്‍ (86 ലക്ഷം രൂപ) നല്‍കിയത്.


പിന്നീട് ഈ പണം താന്‍ കോഹന് തിരികെ നല്‍കിയതായും ട്രംപ് ട്വിറ്ററില്‍ പറഞ്ഞു.കോഹന് ട്രംപ് പണം തിരികെ നല്‍കിയിരുന്നെന്ന ട്രംപിന്റെ നിയമസഹായിയും ന്യൂയോര്‍ക്ക് മുന്‍ മേയറുമായ റുഡി ജുലിയാനിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് ട്രംപിന്റെ കുറ്റസമ്മതം. ആദ്യമായാണ് സ്റ്റോമിയുമായുള്ള ബന്ധം ട്രംപ് അംഗീകരിക്കുന്നത്. സ്റ്റോമിയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നായിരുന്നു ഇതുവരെയുള്ള അദ്ദേഹത്തിന്റെ വാദം.


എന്നാല്‍ നടിക്ക് നല്‍കിയത് തന്റെ സ്വന്തം പണമാണെന്നും പ്രചാരണത്തിനായുള്ള പണമല്ലെന്നും അതുകൊണ്ടുതന്നെ ഫെഡറല്‍ നിയമത്തിന്റെ ലംഘനമല്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. സ്റ്റോമിയുമായുള്ള കരാര്‍ രണ്ട് സ്വകാര്യവ്യക്തികള്‍ തമ്മിലുള്ളതാണ്. അതിന് തിരഞ്ഞെടുപ്പ് പണവുമായി ബന്ധമില്ല. വിവരങ്ങള്‍ പുറത്തുവിടില്ലെന്ന് ഉറപ്പുതരുന്ന ‘നോണ്‍ ഡിസ്‌ക്ലോഷര്‍’ (എന്‍.ഡി.എ.) കരാറാണത്. സമ്ബന്നര്‍ക്കും പ്രശസ്തരായ വ്യക്തികള്‍ക്കുമിടയില്‍ സര്‍വസാധാരണമാണ് എന്‍.ഡി.എ.യെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.2006-ല്‍ ട്രംപുമായി ബന്ധമുണ്ടായിരുന്നുവെന്നാണ് സ്റ്റോമി ഡാനിയേല്‍സിന്റെ ആരോപണം.



Sharing is Caring