തിരുവനന്തപുരം: ഏറെ കാലത്തെ കാത്തിരിപ്പിനൊടുവിലാണ് വിഴിഞ്ഞം പദ്ധതി നിര്‍മ്മാണകരാറിലെത്തുന്നത്.കേന്ദ്രത്തിന്റെ പൂര്‍ണ്ണപിന്തുണയും ഈ ഘട്ടത്തില്‍ പദ്ധതിക്കുണ്ട്.
1991 ല്‍ എം വി രാഘവന്‍ തുറമുഖവകുപ്പുമന്ത്രിയായപ്പോള്‍ തുടങ്ങിയ പ്രയത്‌നം. 1995 ല്‍ കുമാര്‍ എനര്‍ജിവ കോര്‍പ്പറേഷനുമായി ധാരണാപത്രത്തിലെത്തി.എന്നാല്‍ ആ ശ്രമം വിജയിച്ചില്ല. 2005 ല്‍ വീണ്ടും ടെണ്ടര്‍. സൂം ഡെവലപ്പേര്‍സ് മാത്രം. കേന്ദ്രം സുരക്ഷാനുമതി നിഷേധിച്ചു. 2007 ലെ കരാര്‍ നടപടി ലാന്‍കോയ്ക്ക് അനുമതി പത്രം നല്‍കുന്നതു വരെ എത്തി. എന്നാല്‍ കരാര്‍ കോടതി കയറിയതോടെ ലാന്‍കോ പിന്മാറി.
2011 വീണ്ടും ടെണ്ടര്‍. അദാനി രംഗത്തു വന്നു. എന്നാല്‍ അദാനിക്ക് സുരക്ഷാനുമതി ഉണ്ടായില്ല. അതോടെ വെല്‍സ്‌പെണിന്റെ ഊഴം. ഇപ്പോള്‍ അദാനി വീണ്ടുമെത്തുന്നു. ഇന്ത്യയിലെ പ്രകൃതിദത്ത തുറമുഖത്തിന്റെ നിര്‍മ്മാണത്തിനായി. പി പി പി ഘടകങ്ങളോടു കൂടിയ ലാന്റ് ലോര്‍ഡ് മാതൃകയാണ് വിഴിഞ്ഞത്തിന്. സ്ഥലമേറ്റെടുപ്പ്, അടിസ്ഥാനസൗകര്യവികസനം എന്നിവയുടെ ചുമതല സര്‍ക്കാരിന്. എന്നാല്‍ തുറമുഖവികസനവും നടത്തിപ്പും കരാറുകാര്‍ക്ക്. സര്‍ക്കാരിന് 15 വര്‍ഷത്തിന് ശേഷം ലാഭവിഹിതം. 220 ഏക്കര്‍ ഭൂമി അദാനിക്ക് വികസിപ്പിക്കാം എന്ന കരാറിലെ വ്യവസ്ഥയാണ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടത്. കരാര്‍ പ്രകാരം നാലു വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തി യാകണം.