തിരുവനന്തപുരത്ത് ഏജീസ് ഓഫിസിലെ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. വഞ്ചിയൂർ സ്വദേശികളായ രാകേഷ്, പ്രവീൺ എന്നിവരാണ് അറസ്റ്റിലായത്.
ഞായറാഴ്ചയാണ് ഏജീസ് ഓഫിസിലെ രണ്ട് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണമുണ്ടായത്. സീനിയർ അക്കൗണ്ടന്റ് രവി യാദവ്, ഡാറ്റ എൻട്രി ഓഫിസർ ജസ്വന്ത് എന്നിവർക്കാണ് പരുക്കേറ്റത്. കുടുംബത്തോടൊപ്പം നടക്കാനിറങ്ങിയപ്പോളാണ് ഇരുവർക്കും നേരെ ആക്രമണം നടന്നത്. സ്ത്രീകളെ കടന്നുപിടിച്ചത് ചോദ്യം ചെയ്തപ്പോഴാണ് ആക്രമണമുണ്ടായതെന്നാണ് പൊലീസിൽ നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടിയത്. ബൈക്കിലെത്തിയ സംഘമാണ് ആക്രമിച്ചതെന്നും ഇവർ വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ വ്യക്തമാക്കിയിരുന്നു. സംഭവം നടന്ന് മൂന്ന് ദിവസം പിന്നിട്ടിട്ടും അക്രമികളെ പിടികൂടാത്തതിൽ വ്യാപക വിമർശനം ഉയർന്നിരുന്നു.