ഫോൺ വിവാദത്തിൽ മംഗളം മാപ്പ് പറഞ്ഞതോടെ എ.കെ ശശീന്ദ്രന്റെ മടങ്ങിവരവിന് ആക്കം കൂടി,എൻ.സി.പി നേതൃത്വത്തിൽ ഇക്കാര്യത്തിൽ രണ്ടഭിപ്രായം നിലനിൽക്കുകയാണ്.എൽ.ഡി.എഫ് യോഗം ഇന്ന് 11 മണിക്ക് ചേരുന്നതിനാൽ അതിനുമുൻപ് ഒരു തീരുമാനത്തിലെത്താനാണ് നേതാക്കളുടെ ശ്രമം.അതേസമയം ശശീന്ദ്രൻ മടങ്ങി എത്തുന്നത് തിരിച്ചടിയാകുമോ എന്ന ഭയവും എൻ സി പിക്കുണ്ട്. ഫോൺവിവാദം മുറുകിയതോടെ ശശീന്ദ്രൻ രാജി വക്കുകയും തോമസ് ചാണ്ടിയെ എൻ സി പി ,മന്ത്രിപദവിയിലേക്ക് ശുപാർശ ചെയ്യുകയുംചെയ്തിരുന്നു.
എ.കെ. ശശീന്ദ്രൻ ഉൾപ്പെട്ട ഫോൺ വിവാദം പ്രത്യേക അന്വേഷണസംഘം അന്വേഷിക്കുമെന്ന പ്രഖ്യാപനം വന്നതിന് പിന്നാലെയാണ് മംഗളത്തിന്റെ ക്ഷമാപണം എത്തിയത്. ഇതോടെ മന്ത്രിപദം രാജിവച്ച ശശീന്ദ്രൻ തൽക്കാലം മുഖം രക്ഷിക്കുകയാണ്. അപ്പോഴും വയസ്സുകാലത്ത് പെൺകുട്ടിയോട് അശ്ലീല ചുവയോടെ സംസാരിച്ചെന്ന പേരു ദോഷം മാറാതെ നിൽക്കുകയും ചെയ്യും. എങ്കിലും തന്നെ കെണിയിൽപ്പെടുത്തിയെന്ന വാദവുമായി പിടിച്ചു നിൽക്കാൻ ശശീന്ദ്രന് കഴിയും.
ക്രൈംബ്രാഞ്ച് ഐജി ദിനേന്ദ്ര കശ്യപിനാണ് അന്വേഷണത്തിന്റെ മേൽനോട്ടം. ഹൈടെക് സെൽ ഡിവൈഎസ്‌പി ബിജുമോനാണ് അന്വേഷണച്ചുമതല. ആറംഗ സംഘമാണ് അന്വേഷണം നടത്തുന്നത്. ഡിജിപിക്കു ലഭിച്ച പരാതികളിൽ രണ്ടു കേസുകൾ രജിസ്റ്റർ ചെയ്യാനാണു തീരുമാനം. എൻ. രാമചന്ദ്രൻ (കോട്ടയം എസ്‌പി), പ്രതീഷ് (പാലക്കാട് എസ്‌പി), ഷാനവാസ് (ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി), സുധാകുമാരി (എസ്‌ഐ, തിരുവനന്തപുരം) തുടങ്ങിയവരാണ് മറ്റുള്ളവർ. ശശീന്ദ്രനെ കുടുക്കിയതാണെന്നു ചാനൽ സമ്മതിക്കുമ്പോൾ ഇതിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടോ എന്നും പരിശോധിക്കും.