ഇടുക്കിയിൽ കൊല്ലപ്പെട്ട എസ്.എഫ്.ഐ പ്രവർത്തകൻ ധീരജിന് ആയിരങ്ങളുടെ അന്ത്യാഭിവാദ്യം. രാവിലെ ഇടുക്കി മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം എസ്.എഫ്.ഐ സി.പി.എം നേതാക്കൾ ചേർന്ന് മൃതദേഹം ഏറ്റുവാങ്ങി. സി.പി.എം നേതാവ് എം.എം മണിയുടെ നേതൃത്വത്തിൽ മൃതദേഹത്തിൽ പതാക പുതപ്പിച്ചു.
സി.പി.എം. ഇടുക്കി ജില്ല കമ്മിറ്റി ഓഫീസിലും ധീരജിന്റെ കലാലയമായ പൈനാവ് എഞ്ചിനീയറിങ് കോളേജിലും മൃതദേഹം പൊതുദർശനത്തിന് വെച്ചു.
സി.പി.എം, എസ്.എഫ്.ഐ പ്രവർത്തകരും ധീരജിന്റെ സുഹൃത്തുക്കളും ഉൾപ്പടെ വൻ ജനാവലിയാണ് ധീരജിന് അന്ത്യാഭിവാദ്യമർപ്പിക്കാനെത്തിയത്.
മൃതദേഹം വിലാപയാത്രയായി കണ്ണൂരിലേക്ക് കൊണ്ടുപോയി.
കണ്ണൂരിലെ തൃച്ചംബരത്തെ പൊതുസ്മശാനത്തിലാണ് സംസ്കാരം. ധീരജിന്റെ വീടിനോട് ചേർന്ന് സി.പി.എം വാങ്ങിയ സ്ഥാലത്ത് സ്മാരകം പണിയും. കണ്ണൂർ ജില്ലയിലെ അതിർത്തിയായ മാഹിയിൽ നിന്ന് സി.പി.എം-എസ്.എഫ്.ഐ നേതാക്കളുടെ നേതൃത്വത്തിൽ മൃതദേഹം ഏറ്റുവാങ്ങും. പിന്നീട് തളിപ്പറമ്പ് സി.പി.എം ഓഫീസിൽ പൊതുദർശനത്തിന് വെക്കും. വിലാപയാത്ര വരുന്ന പ്രദേശങ്ങളിൽ വൻ പോലീസ് സന്നാഹത്തെയും വിന്യസിച്ചിട്ടുണ്ട്.