എറണാകുളം ജില്ലയിലെ 23 പഞ്ചായത്തുകളിൽ കൂടുതൽ നിയന്ത്രണങ്ങൾ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 40 ശതമാനത്തിൽ അധികമുള്ള പഞ്ചായത്തുകളിലാണ് ജില്ലാ ഭരണകൂടം കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ഇവിടെ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ നിർബന്ധമാക്കി.
ആരെയും അനാവശ്യമായി പുറത്തിറങ്ങാൻ അനുവദിക്കില്ല. ഇത്തരത്തിൽ പുറത്തിറങ്ങുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പൊലീസിന് നിർദ്ദേശം നൽകി. പൊലീസ് പരിശോധന ഈ പഞ്ചായത്തുകളിൽ ശക്തമാക്കി. ആംബുലൻസുകളുടെ സേവനം പഞ്ചായത്തുകളിൽ ഉറപ്പാക്കിയിട്ടുണ്ട്. വാർഡുതല സമിതികളുടെ പ്രവർത്തനം നിലവിലുള്ളതിനേക്കാൾ ശക്തിപ്പെടുത്താനും താലൂക്ക് തലത്തിലുള്ള ഐആർഎസിൻ്റെ പ്രവർത്തനവും ഊർജ്ജിതമാക്കാനും നിർദ്ദേശം നൽകി.
ചൂർണ്ണിക്കര, ചെല്ലാനം, കടുങ്ങല്ലൂർ, കുമ്പളങ്ങി, മുളവുകാട്, കടമക്കുടി, ഏഴിക്കര, വെങ്ങോല, വരാപ്പുഴ, കോട്ടുവള്ളി, ആലങ്ങാട്, എളങ്കുന്നപ്പുഴ , ഉദയംപേരൂർ, കീഴ്മാട്, ഒക്കൽ, നായരമ്പലം, ശ്രീ മൂലനഗരം, ചേരാനല്ലൂർ, കോട്ടപ്പടി, എടത്തല, ഞാറക്കൽ, കുട്ടമ്പുഴ, കരുമാല്ലൂർ എന്നീ പഞ്ചായത്തുകളിലാണ് ലോക്ക്ഡൗൺ നിർദ്ദേശങ്ങൾ കടുപ്പിച്ചത്.