നന്ദി പ്രമേയത്തിന്മേലുള്ള രാജ്യസഭയിലെ ചർച്ചയിൽ പ്രതിപക്ഷത്തിനെതിരെ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രപതിയുടെ പ്രസംഗസമയത്ത് പ്രതിപക്ഷം സഭയിൽ വേണമായിരുന്നു. പ്രതിപക്ഷം സഭ ബഹിഷ്‍കരിച്ചത് ഉചിതമായില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. അതിനിടെ പ്രധാനമന്ത്രിയുടെ പ്രസംഗം തൃണമൂൽ കോൺഗ്രസ് ബഹിഷ്‍കരിച്ചു.
കര്‍ഷകരുമായി നിരവധി തവണ ചര്‍ച്ച നടത്തി. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍ നേരിട്ടെത്തി ചര്‍ച്ച നടത്തി. എന്തിന് വേണ്ടിയാണ് കര്‍ഷകര്‍ സമരം ചെയ്യുന്നതെന്ന് ഇപ്പോഴും പറഞ്ഞിട്ടില്ലെന്നും മോദി പറഞ്ഞു.കാര്‍ഷിക നിയമങ്ങളെ ദേവഗൌഡയും ശരത് പവാറും പിന്തുണച്ചിരുന്നു. കാര്‍ഷിക നിയമം ചെറുകിട കര്‍ഷകര്‍ക്ക് ഗുണം ചെയ്യും. പ്രതിപക്ഷം കാര്‍ഷിക നിയമത്തെ വഴി തിരിച്ചുവിട്ടു. 900 കോടി കര്‍ഷകര്‍ക്കായി ചെലവഴിച്ചു. കിസാന്‍ ക്രഡിറ്റ് കാര്‍ഡ് നല്‍കി. 10 കോടി കര്‍ഷക കുടുംബങ്ങള്‍ക്ക് സഹായം നല്‍കി. കര്‍ഷകര്‍ക്ക് പെന്‍ഷന്‍ നല്‍കിയെന്നും മോദി പറഞ്ഞു.
ഇന്ത്യ സ്വയംപര്യാപ്‍തതയുടെ പാതയിലാണ്. ചുരുങ്ങിയ സമയത്തിനുള്ളിൽ കോവിഡിനെ പിടിച്ചുകെട്ടാൻ രാജ്യത്തിന് കഴിഞ്ഞെന്നും മോദി പറഞ്ഞു.