എം.എല്‍.എ പി.വി അന്‍വറിന്റെ വാട്ടര്‍ തീം പാര്‍ക്ക്: അന്വേഷണത്തിന് ഉത്തരവ്…


കോഴിക്കോട് : കക്കാടം പൊയിലില്‍ നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ നിയമങ്ങള്‍ ലംഘിച്ച് വാട്ടര്‍ തീം പാര്‍ക്ക് നിര്‍മ്മാണത്തിനെക്കുറിച്ച് അന്വേഷിക്കാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. പരിസ്ഥിതി ലോല പ്രദേശത്ത് രണ്ട് മലകള്‍ ഇടിച്ച് വിനോദ സഞ്ചാര പാര്‍ക്ക് നിര്‍മ്മിച്ച വാര്‍ത്ത് പുറത്തുവന്നതിനു പിന്നാലെയാണ് അന്വേഷണം. പിവി അന്‍വര്‍ എംഎല്‍എയുടെ അനധികൃത ഇടപാടുകള്‍ അന്വേഷിക്കാനും ഉത്തരവുണ്ട്.
അന്‍വര്‍ എംഎല്‍എയുടെ അനധികൃത ചെക്ക് ഡാം നിര്‍മ്മാണത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് മന്ത്രി കെ.രാജു അറിയിച്ചിട്ടുണ്ട്. നിലമ്പൂര്‍ ഡിഎഫ്ഒമാരുടെ റിപ്പോര്‍ട്ടുകള്‍ക്ക് എന്ത് സംഭവിച്ചെന്നും അന്വേഷിക്കും. എംഎല്‍എ ഇതേക്കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായില്ല.
മതിയായ സുരക്ഷാ ക്രമീകരണങ്ങളോ ഇല്ലാതെ പ്രവര്‍ത്തിപ്പിക്കുന്ന വാട്ടര്‍ തീം പാര്‍ക്കിന് പഞ്ചായത്ത് സെക്രട്ടറിയാണ് നിലമ്പൂരിലെ ഇടത് സ്വതന്ത്ര എംഎല്‍എ പിവി അന്‍വറിന് നടപടി ക്രമങ്ങള്‍ പാലിക്കാതെ പാര്‍ക്കിന് പ്രവര്‍ത്തനാനുമതി നല്‍കിയത്. സമുദ്ര നിരപ്പില്‍ നിന്ന് 2000 അടി ഉയരത്തിലാണ് കോഴിക്കോട് കക്കാടംപൊയില്‍. അസംബ്ലി കെട്ടിടത്തിന് താല്‍ക്കാലിക ലൈസന്‍സിനായി ലഭിച്ച ഫയര്‍ എന്‍ഒസി ഉപയോഗിച്ചാണ് പാര്‍ക്കിലെ മുഴുവന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടന്നത്. എല്ലാ നിര്‍മ്മിതികള്‍ക്കും വ്യത്യസ്ത ഫയര്‍ എന്‍ഒസി ആവശ്യമാണെന്നിരിക്കെയാണ് അസംബ്ലി കെട്ടിടത്തിന്റെ എന്‍ഒസിയുടെ നിര്‍മ്മാണത്തിന്റെ മറവില്‍ മുഴുവന്‍ നിര്‍മ്മിതികളും പൂര്‍ത്തിയാക്കിയത്. 1409 ചതുരശ്ര അടി വിസ്തൃതിയുള്ള പാര്‍ക്കിന്റെ നിര്‍മ്മിതിയ്ക്ക് ചീഫ് ടൗണ്‍ പ്ലാനറിന്റെ അനുമതിയും ഇല്ല. ആയിരം ചതുരശ്ര അടി നിര്‍മ്മിതിയ്ക്ക് മുകളിലുള്ള നിര്‍മ്മാണത്തി്‌ന് ചീഫ് ടൗണ്‍ പ്ലാനറിന്റെ അനുമതി നിര്‍ബന്ധമാണെന്നിരിക്കെയാണ് നിലമ്പൂര്‍ എംഎല്‍എ ഇതെല്ലാം കാറ്റില്‍ പറത്തിയത്. വാട്ടര്‍ തീംപാര്‍ക്കിന്റെ അനുമതിയുമായി ബന്ധപ്പെട്ട ഫയല്‍ കണ്ടിട്ടുപോലുമില്ലെന്ന് സിടിപി ഓഫീസില്‍ നിന്നും ലഭിക്കുന്ന മറുപടി. 1409.96 ചതുരശ്ര അടി വിസ്തൃതിയുള്ള പാര്‍ക്കിന് 900 ചതുരശ്ര അടിയാണ് പഞ്ചായത്തിന്റെ നിര്‍മ്മാണാനുമതിയില്‍ ഉള്ളത്.
കഴിഞ്ഞ നവംബര്‍ ഒന്നിനാണ് പഞ്ചായത്ത് വാട്ടര്‍ തീം പാര്‍ക്കിന് അനുമതി നല്‍കിയത്. വാട്ടര്‍ തീം പാര്‍ക്കിന് അനുമതി ലഭിക്കും മുന്‍പേ ടിക്കറ്റ് വച്ച് പാര്‍ക്കില്‍ ആളുകളെ പ്രവേശിപ്പിക്കാന്‍ തുടങ്ങിയിരുന്നു. എന്നാല്‍ ഇതിനെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ പഞ്ചായത്തില്‍ പിഴയൊടുക്കി ഒതുക്കി തീര്‍ക്കുകയായിരുന്നു. വാട്ടര്‍ തീം പാര്‍ക്കിലെ റൈഡുകള്‍ക്ക് ബിഐഎസ് അംഗീകാരം ഉണ്ടോ എന്നത് ഇതുവരെ പരിശോധിച്ചിട്ടില്ല. ആരോപണങ്ങളെ നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ നിഷേധിച്ചിരുന്നു. ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതം മാത്രമാണെന്നാണ് എംഎല്‍എയുടെ വാദം. നിയമങ്ങള്‍ കാറ്റില്‍പ്പറത്തിക്കൊണ്ട് പാര്‍ക്ക് പ്രവര്‍ത്തിക്കുന്നു എന്ന ആരോപണത്തിന് പിന്നാലെ എംഎല്‍എക്കെതിരെ പൊതുവഴി കെയ്യേറിയെന്ന ആരോപണവും ഉയര്‍ന്നിരുന്നു.




Sharing is Caring