ഉത്രയെ കൊന്നുവെന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ സമ്മതിച്ച് സൂരജ്

ഉത്രയെ കൊന്നുവെന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ സമ്മതിച്ച് സൂരജ്. അടൂരിലെ വീട്ടില്‍ വനംവകുപ്പ് തെളിവെടുപ്പിനെത്തിച്ചപ്പോഴാണ് ഉത്രയെ കൊന്നുവെന്ന് സൂരജ് പറ‍ഞ്ഞത്. എന്തിനാണ് കൊലപ്പെടുത്തിയതെന്ന ചോദ്യത്തിന് മറുപടി നല്‍കിയില്ല.

കൊല്ലം അഞ്ചലില്‍ ഭാര്യയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലാണ് പ്രതി സൂരജിന്‍റെ കുറ്റസമ്മതം. ഭാര്യ ഉത്രയെ കൊലപ്പെടുത്തിയത് താനാണെന്നാണ് പ്രതി സൂരജ് സമ്മതിച്ചത്. അടൂര്‍ പറക്കോട്ടെ വീട്ടില്‍ വനംവകുപ്പ് തെളിവെടുപ്പിന് കൊണ്ടുവന്നപ്പോഴാണ് സൂരജ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പരസ്യമായി കുറ്റസമ്മതം നടത്തിയത്. കൂട്ടുപ്രതി പാമ്പുപിടുത്തക്കാരന്‍ സുരേഷും കൂടെയുണ്ടായിരുന്നു. ഉത്രയുടെ സ്വര്‍ണം ഒളിപ്പിച്ച സൂരജിന്‍റെ അച്ഛന്‍ സുരേന്ദ്രനും ജയിലിലാണ്.

കരഞ്ഞുകൊണ്ടായിരുന്നു സൂരജിന്‍റെ കുറ്റസമ്മതം. ഞാനാണ് എല്ലാം ചെയ്തത്, വേറെയാരുമല്ല, ഞാനാ ചെയ്തത്. എന്താണ് ചെയ്യാനുള്ള കാരണം എന്ന ചോദ്യത്തിന്, അങ്ങനെ ചെയ്തു എന്നുമാത്രമാണ് സൂരജ് പറഞ്ഞത്. എന്താണ് പ്രേരണ എന്ന ചോദ്യത്തിന്… അങ്ങനെയൊന്നുമില്ല… എന്നു പറഞ്ഞ് കരയുകയായിരുന്നു.

ഉത്രയുടെ മരണത്തിൽ സംശയമുണ്ടെന്ന് കാട്ടി മാതാപിതാക്കൾ പരാതി നൽകിയതിനെ തുടർന്നാണ് അന്വേഷണത്തിലാണ് ഉത്രയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. അടൂരിൽ ഭർതൃവീട്ടിൽ പാമ്പ് കടിയേറ്റ് ചികിത്സയിൽ കഴിഞ്ഞ ഉത്ര അഞ്ചലിലെ വീട്ടിൽ വെച്ച് വീണ്ടും പാമ്പ് കടിയേറ്റാണ് മരിച്ചത്. ആദ്യം മാർച്ച് രണ്ടിന് ഭർത്താവ് സൂരജിന്‍റെ വീട്ടില്‍ വച്ചാണ് പാമ്പ് കടിയേറ്റത്. ഇത് അണലിയായിരുന്നു. തുടർന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ 16 ദിവസം ചികില്‍സ നടത്തി. ചികിത്സക്ക് ശേഷം യുവതിയുടെ വീട്ടില്‍ കഴിയുന്നതിനിടയില്‍ മെയ് ആറിന് വീണ്ടും പാമ്പ് കടിയേല്‍ക്കുകയായിരുന്നു. മൂര്‍ഖന്‍ പാമ്പിനെക്കൊണ്ടാണ് അന്നേ ദിവസം ഉത്രയെ കടിപ്പിച്ചത്. ആ ദിവസം യുവതിയുടെ ഭർത്താവ് സൂരജും വീട്ടില്‍ ഉണ്ടായിരുന്നു. എയര്‍ഹോളുകള്‍ പൂര്‍ണമായും അടച്ച എസിയുളള മുറിയാണ്. ജനലുകൾ തുറന്നിടുന്ന പതിവില്ല. എന്നിട്ടുമെങ്ങനെ പാമ്പ് മുറിയില്‍ കയറിയെന്ന ബന്ധുക്കളുടെ സംശയമാണ് യുവതിയുടെ മരണം കൊലപാതകമാണ് എന്ന നിഗമനത്തിലേക്ക് എത്തിയത്.

ഉത്രയെ കടിപ്പിച്ച പാമ്പിനെ സൂരജ് പാമ്പുപിടുത്തക്കാരനില്‍ നിന്ന് വാങ്ങുകയായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *