ഉത്തര്‍പ്രദേശില്‍ സ്‌കൂള്‍ ബസ് ട്രെയിനിലിടിച്ച്‌ 13 വിദ്യാര്‍ത്ഥികള്‍ മരിച്ചു


ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ആളില്ലാ ലെവല്‍ക്രോസ് കടക്കവെ സ്‌കൂള്‍ ബസില്‍ ട്രെയിനിടിച്ച്‌ പതിമൂന്ന് കുട്ടികള്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ കുശിനഗറില്‍ ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. പരുക്കേറ്റ കുട്ടികളെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഡിവൈന്‍ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പെട്ടത്.


20 കുട്ടികളുമായി സഞ്ചരിച്ച സ്‌കൂള്‍ ബസാണ് അപകടത്തില്‍പെട്ടത്. ബസ് ലെവല്‍ക്രോസ് കടക്കുന്നതിനിടെയായിരുന്നു അപകടം. ബസ് ഡ്രൈവര്‍ ഹെഡ് സെറ്റ് വച്ച്‌ പാട്ട് കേട്ടതാണ് അപകട കാരണം എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇത് സ്ഥിരീകരിച്ചിട്ടില്ല. ബസ് ഡ്രൈവറും സംഭവ സ്ഥലത്ത് തന്നെ മരിച്ചു.


ഖൊരക്പൂരില്‍ നിന്നും സിവനിലേക്ക് പോകുന്ന ട്രെയിനിലാണ് ബസ് ഇടിച്ചത്. തീവണ്ടി വരുമ്ബോള്‍ വാഹനങ്ങളെ വിളിച്ചറിയിക്കാന്‍ ചുമതലയുള്ളയാള്‍ ഉറക്കെ വിളിച്ച്‌ പറഞ്ഞെങ്കിലും ഡ്രൈവര്‍ അത് വക വച്ചില്ലെന്നും നാട്ടുകാര്‍ പറഞ്ഞു.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പതിനൊന്ന് മണിയോടെ അപകടം നടന്ന സ്ഥലം സന്ദര്‍ശിക്കും. മരിച്ച കുട്ടികളുടെ കുടുംബത്തിന് യോഗി ആദിത്യനാഥ് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.



Sharing is Caring