ഉച്ചഭാഷിണികളുടെ ഉപയോഗം ഒരു മതത്തിലും അവിഭാജ്യ ഘടകമല്ലെന്ന് ബോംബെ ഹൈക്കോടതി


ഉച്ചഭാഷിണികളുടെ ഉപയോഗം ഒരു മതത്തിലും അവിഭാജ്യ ഘടകമല്ലെന്ന് ബോംബെ ഹൈക്കോടതി. ശബ്ദ മലിനീകരണം ഒട്ടേറെ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ഇടയാക്കുമെന്നും ശബ്ദ മലിനീകരണ മാനദണ്ഡങ്ങളും നിയമങ്ങളും ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.


എല്ലാത്തരം ശബ്ദ മലിനീകരണത്തിനെതിരെയും നടപടിയെടുക്കാൻ പൊലീസിന് അധികാരമുണ്ട്. ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നതിന് അനുമതി നിഷേധിച്ചാല്‍ അവകാശങ്ങളെ നിഷേധിച്ചുവെന്ന് അവകാശപ്പെടാനാകില്ലെന്നും ഉച്ചത്തിലുള്ള ശബ്ദം എല്ലാവർക്കും അപകടമാണെന്നും കോടതി നിരീക്ഷിച്ചു.


ചുനഭട്ടിയിലെയും കുർളയിലെയും മസ്ജിദുകളില്‍ ലൌഡ് സ്പീക്കർ ഉപയോഗിക്കുന്നതിനെതിരെ റസിഡൻ്റ്സ് അസോസിയേഷൻ നല്‍കിയ ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.

മുംബൈ ഒരു കോസ്‌മോപൊളിറ്റൻ നഗരമാണെന്നും നഗരത്തിൻ്റെ എല്ലാ ഭാഗങ്ങളിലും വിവിധ മതങ്ങളില്‍ നിന്നുള്ള ആളുകളുണ്ടെന്നും നിരീക്ഷിച്ച കോടതി നിരോധിത സമയങ്ങളിലടക്കം ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നുവെന്ന ഹർജിയിലെ പരാമർശം പരിഗണിച്ചു കൊണ്ടാണ് ഉച്ചഭാഷിണികള്‍ ഒരു മതത്തിലും അവിഭാജ്യ ഘടകമല്ലെന്ന പരാമർശം നടത്തിയത്.



Sharing is Caring