ഉക്രൈനില്‍ താല്‍കാലികമായി വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ. രക്ഷാപ്രവര്‍ത്തനത്തിനായിട്ടാണ് റഷ്യ താല്‍കാലികമായി വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചത്. അഞ്ചര മണിക്കൂര്‍ നേരത്തേക്കാണ് വെടി നിര്‍ത്തല്‍. യുദ്ധം തുടങ്ങി പത്താം ദിവസമാണ് വെടി നിര്‍ത്തല്‍ ഉണ്ടായിരിക്കുന്നത്. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.50 ന് വെടി നിര്‍ത്തല്‍ നിലവില്‍ വരും.
കുടുങ്ങി കിടക്കുന്നവരെ ഒഴിപ്പിക്കാന്‍ മാനുഷിക ഇടനാഴികള്‍ ഒരുക്കുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഉക്രൈനിലെ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാനുള്ള അവസരം ഒരുക്കാനാണ് വെടി നിര്‍ത്തലിന് ഉത്തരവിട്ടത്. വോള്‍നോവാഹ, മരിയുപോള്‍ എന്നിവിടങ്ങളിലൂടെ രക്ഷാ പ്രവര്‍ത്തനം നടത്തും.അതേസമയം സുമിയില്‍ നിരവധി വിദ്യാര്‍ത്ഥികളാണ് കുടുങ്ങി കിടക്കുന്നത്. ഇവരെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. സുമിയിലുള്ള 600 മലയാളി വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ ശേഖരിച്ച് എക്‌സ്റ്റേണല്‍ അഫയേഴ്‌സ് മിനിസ്ട്രിക്ക് കൈമാറിയിട്ടുണ്ടെന്ന് കേരളത്തിന്റെ പ്രത്യേക പ്രതിനിധി വേണു രാജാമണി പറഞ്ഞു. അവരെ പുറത്തെത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. വിദ്യാര്‍ത്ഥികളെ രക്ഷപ്പെടുത്താനായി റഷ്യന്‍ അതിര്‍ത്തിയില്‍ 120 ബസുകള്‍ അധികൃതര്‍ തയ്യാറാക്കിയിട്ടുണ്ട്. എന്നാല്‍ യുദ്ധഭൂമിയായതിനാല്‍ ഉക്രൈന്‍ ഭരണകൂടത്തിന്റെ അനുമതി കിട്ടിയാല്‍ മാത്രമേ വിദ്യാര്‍ത്ഥികളെ ബോര്‍ഡറില്‍ എത്തിക്കാനാകൂ.
ഈ വിഷയം ഇന്ത്യ റഷ്യയുമായും ഉക്രൈനുമായും ഇക്കാര്യം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. യുദ്ധമേഖലയില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താന്‍ ഹ്യുമാനിറ്റേറിയന്‍ കോറിഡോര്‍ വേണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. 40 പേര്‍ ഹംഗറിയുടെ ബോര്‍ഡറായ കൊസൂണില്‍ അകപ്പെട്ടിരിക്കുകയാണെന്നുള്ള വിവരം കിട്ടിയിട്ടുണ്ട്. അവരുടെ വിവരങ്ങള്‍ ശേഖരിച്ച് എക്‌സ്റ്റേണല്‍ അഫയേഴ്‌സ് മിനിസ്ട്രിക്ക് കൈമാറിയിട്ടുണ്ട്. ഇന്ത്യന്‍ എംബസിയുടെ പുതിയ കോണ്‍ടാക്റ്റ് നമ്പരുകള്‍ എല്ലാവര്‍ക്കും ലഭ്യമാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.