ഇറാനെതിരെ അമേരിക്കയുടെ സൈബര്‍ യുദ്ധം


വാഷിങ്ടണ്‍ : ഇറാനെതിരെ അമേരിക്ക സൈബര്‍ യുദ്ധം ആരംഭിച്ചുവെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം സൗദി അറേബ്യയിലെ എണ്ണ ശാലകള്‍ക്കു നേര്‍ക്കുണ്ടായ ആക്രമണത്തിനു പിന്നാലെ ഇറാനെതിരെ യുഎസ് രഹസ്യ സൈബര്‍ ആക്രമണം നടത്തിയെന്നാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. ഇറാന്റെ കംപ്യൂട്ടര്‍ ശൃംഖലയില്‍ സാരമായ കേടുപാടുകള്‍ വരുത്തിയെന്നു യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്‌ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. സെപ്റ്റംബര്‍ 14നു സൗദി അരാംകോയുടെ 2 എണ്ണശാലകള്‍ക്കു നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തിനു പിന്നില്‍ ഇറാന്‍ ആണെന്നാണ് ആരോപണം. ഇറാന്റെ പിന്തുണയുള്ള യെമനിലെ ഹൂതി വിമതര്‍ ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.


സെപ്റ്റംബര്‍ അവസാനം യുഎസ് നടത്തിയ സൈബര്‍ ആക്രമണം ഇറാന്റെ കുപ്രചാരണം തടയാന്‍ ലക്ഷ്യമിട്ടായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ മാസങ്ങളില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തിരഞ്ഞെടുപ്പു പ്രചാരണ വിഭാഗം ഉപയോഗിക്കുന്ന 241 ഇമെയില്‍ അക്കൗണ്ടുകളില്‍ നുഴഞ്ഞുകയറാന്‍ ഇറാന്റെ ഹാക്കര്‍മാര്‍ ശ്രമിച്ചിരുന്നു.




Sharing is Caring