അനിശ്ചിതത്വത്തിന് ഒടുവില്‍ ഇറാനും അമേരിക്കയും തമ്മിലുള്ള ആണവചർച്ച നാളെ ഒമാൻ തലസ്ഥാനമായ മസ്കത്തില്‍ നടക്കും.ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ഛിയാണ് പ്രഖ്യാപനം നടത്തിയത്. പുതിയ ആണവകേന്ദ്രം നിർമിക്കാനുള്ള ഇറാൻ പദ്ധതി തടയുമെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ മുന്നറിയിപ്പ്. ബാലിസ്റ്റിക് മിസൈല്‍ പദ്ധതി ഒഴിച്ചുനിർത്തിയുള്ള ഇറാൻ ചർച്ച വിജയിക്കില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ.
ഇസ്താംബുളില്‍ നിന്ന് വേദി മാറ്റണമെന്ന ഇറാന്‍റെ ആവശ്യം ഒടുവില്‍ അമേരിക്ക അംഗീകരിക്കുകയായിരുന്നു. ഇതോടെയാണ് ഒമാനിലെ മസ്കത്തില്‍ നാളെ ഇറാൻ-അമേരിക്ക ആണവ ചർച്ച നടക്കുന്നത്. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ഛിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.ഗള്‍ഫ് ഉള്‍പ്പെടെ മധ്യസ്ഥ രാജ്യങ്ങള്‍ നടത്തിയ നയതന്ത്ര നീക്കമാണ് ഭിന്നത പരിഹരിക്കാൻ വഴിതുറന്നത്. ഇറാന് പറയാനുള്ളത് കേള്‍ക്കണമെന്നും ചർച്ച റദ്ദാക്കരുതെന്നും ആവശ്യപ്പെട്ട് മേഖലയിലെ ഒമ്പത് അറബ്, മുസ്ലിം രാജ്യങ്ങള്‍ അമേരിക്കയെ സമീപിച്ചിരുന്നു. ഇവരുടെ അഭ്യർഥന മുൻനിർത്തിയാണ് അമേരിക്ക വഴങ്ങിയതെന്ന് യുഎസ് മാധ്യമം ‘ആക്സിയസ്’ റിപ്പോർട്ട്ചെയ്തു.

ഗള്‍ഫ് മേഖലയില്‍ വൻ സൈനിക സന്നാഹങ്ങള്‍ തുടരുന്നതിനിടെയാണ് മസ്കത്തില്‍ ഇറാൻ-അമേരിക്ക നിർണായക ചർച്ച നടക്കുന്നത്. പുതുതായി മറ്റൊരു ആണവകേന്ദ്രം കൂടി തുറക്കാൻ ഇറാൻ ശ്രമിക്കുന്നതായും വേണ്ടിവന്നാല്‍ ഇവിടെയും പോർവിമാനങ്ങള്‍ അയച്ച് ബോംബ് വർഷിക്കുമെന്നും യുഎസ് പ്രസിഡന്‍റ്ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി.നേരെത്ത, അമേരിക്ക തകർത്ത ആണവകേന്ദ്രത്തില്‍ എത്തിചേരാനുള്ള ഇറാൻ ശ്രമം ഇനിയും വിജയിച്ചില്ലെന്നും ട്രംപ് പറഞ്ഞു. ഇറാന്‍റെ ബാലിസ്റ്റിക് മിസൈല്‍ പദ്ധതി കൂടി ഉള്‍പ്പെടുത്താതെ ഇറാനുമായുള്ള ചർച്ച ഫലപ്രദമാകില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പ്രതികരിച്ചു. ഇറാനെ നേരിടുന്നതു സംബന്ധിച്ച് പല മാർഗങ്ങളും യുഎസ്പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ പരിഗണനയില്‍ ഉണ്ടെന്നും ഇറാനുള്ള മുന്നറിയിപ്പെന്നോണം യുഎസ് സ്റ്റേറ്റ് സെക്രട്ടറി പറഞ്ഞു.
പ്രതിരോധത്തിനപ്പുറം ശക്തമായ പ്രത്യാക്രമണശേഷി കൂടി കൈവരിക്കാൻ കഴിഞ്ഞ ഇറാനുമായുള്ള ഏറ്റുമുട്ടല്‍ ശത്രുവിന് എളുപ്പമാകില്ലെന്ന് ഇറാൻ സൈനികമേധാവി പറഞ്ഞു. കഴിഞ്ഞ ദിവസം തെല്‍ അവീവില്‍ എത്തിയ യുഎസ് പശ്ചിമേഷ്യൻ ദൂതൻ സ്റ്റിവ് വിറ്റ്കോഫ് ഇസ്രയേല്‍ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവുമായി വിശദ ചർച്ച നടത്തി.
ഇറാനുമായുള്ള ചർച്ചയില്‍ നിന്ന് അമേരിക്ക പിൻവാങ്ങണം എന്ന ആവശ്യമാണ് ഇസ്രായേല്‍ മുന്നോട്ടുവെച്ചത്. ചൈനീസ് പ്രസിഡന്‍റ് ക്സി ജിൻ പിങുമായുള്ള ചർച്ചയില്‍ ഇറാൻപ്രശ്നം വിഷയമായെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചു













