അടിയന്തരാവശ്യങ്ങൾ ഉന്നയിച്ച് സിപിഐ എം നേതൃത്വത്തിൽ ചൊവ്വാഴ്‌ച അഖിലേന്ത്യാ പ്രതിഷേധദിനം ആചരിക്കും. ശാരീരിക അകലം പാലിച്ചും മാസ്‌ക് ധരിച്ചും ബ്രാഞ്ച് തലത്തിലാണ് പ്രതിഷേധം.
ആദായനികുതിദായകരില്ലാത്ത എല്ലാ കുടുംബങ്ങൾക്കും ആറ് മാസത്തേക്ക് പ്രതിമാസം 7,500 രൂപവീതം നൽകുക, എല്ലാ മാസവും ഒരാൾക്ക് പത്ത് കിലോ വീതം ഭക്ഷ്യധാന്യം സൗജന്യമായി നൽകുക, തൊഴിലുറപ്പ് പദ്ധതിയുടെ വേതനം വർധിപ്പിച്ച് 200 തൊഴിൽദിനം ലഭ്യമാക്കുക, നഗരങ്ങളിലെ പാവപ്പെട്ടവർക്കും തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുക, അർഹരായ എല്ലാവർക്കും തൊഴിൽരഹിതവേതനം ഉടൻ നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രക്ഷോഭം.ദേശീയ ആസ്‌തികൾ കൊള്ളയടിക്കൽ, പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണം, തൊഴിൽനിയമങ്ങൾ റദ്ദാക്കൽ എന്നീവിഷയങ്ങളിലും പ്രതിഷേധമുയരും.
ന്യൂഡൽഹി ഗോൾമാർക്കറ്റിൽ എ കെ ജി ഭവനുസമീപം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതിഷേധത്തിന് നേതൃത്വം നൽകും. കേരളത്തിൽ രണ്ടുലക്ഷം കേന്ദ്രത്തിൽ പത്തുലക്ഷം പേർ അണിനിരക്കും. പകൽ 11 മുതൽ 12 വരെയാണ് പ്രതിഷേധം.