ഇന്ത്യയുമായുള്ള വ്യാപര ബന്ധം നിർത്തി താലിബാൻ

കടപ്പാട്; ANI

ഇന്ത്യയുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ച് താലിബാൻ. കയറ്റുമതിയും ഇറക്കുമതിയും നിർത്തിവെച്ചു. ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്‌സ്‌പോർട്ട് ഓർഗനൈസേഷനാണ്(എഫ്.ഐ.ഇ.ഒ) ഇക്കാര്യം സ്ഥിരീകരിച്ചത്. അഫ്ഗാനിസ്താനിലെ സംഭവവികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. അവിടെനിന്നുള്ള ഇറക്കുമതി ഇതുവരെ പാകിസ്താനിലൂടെയായിരുന്നു. താലിബാന്‍ പാകിസ്താനിലേക്കുള്ള ചരക്ക് നീക്കം നിര്‍ത്തി. ഫലത്തില്‍ ഇറക്കുമതി നിലച്ചിരിക്കുകയാണ്’ – ഫെഡററേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്‍ ഡയറക്ടര്‍ ജനറല്‍ ഡോ. അജയ് സഹായ് പറഞ്ഞു. ഇന്ത്യക്ക് അഫ്ഗാനിസ്താനുമായി ദീര്‍ഘകാല ബന്ധമാണുള്ളത്, പ്രത്യേകിച്ച് കച്ചവടത്തിലും നിക്ഷേപത്തിലും. അഫ്ഗാനിസ്താന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളികളില്‍ ഒന്നാണ് ഇന്ത്യ. 2021ല്‍ അഫ്ഗാനിലേക്കുള്ള നമ്മുടെ കയറ്റുമതി ഏതാണ്ട് 835 ദശലക്ഷം ഡോളറിന്റേതാണ്. 510 ദശലക്ഷം ഡോളറിന്റെ ഇറക്കുമതിയും നടത്തി. കച്ചവടത്തിനു പുറമേ, അഫ്ഗാനിസ്താനില്‍ ഇന്ത്യയ്ക്ക് ഗണ്യമായ നിക്ഷേപമുണ്ട്. ഏകദേശം മൂന്ന് ബില്യണ്‍ ഡോളര്‍ വരും അത്. 400ഓളം പദ്ധതികളുമുണ്ട്. അവയില്‍ ചിലത് ഇപ്പോഴും നടക്കുന്നുണ്ടെന്നും അജയ് സഹായ് പറഞ്ഞു. അതേസമയം അഫ്ഗാനില്‍ താലിബാനതെതിരെ കൂടുതല്‍ ഇടങ്ങളില്‍ പ്രതിഷേധം വ്യാപിക്കുന്നു. പാഞ്ച് ഷീർ പ്രവിശ്യയില്‍ സംഘർഷമുള്ളതായി റിപ്പോർട്ടുകളുണ്ട്. ഇന്നലെ ജലാലാബാദിൽ അഫ്ഗാൻ പതാകയുമേന്തി പ്രതിഷേധിച്ചവർക്കിടയിലേക്ക് താലിബാൻ നടത്തിയ വെടിവെപ്പിൽ മൂന്നു പേര്‍ കൊല്ലപ്പെട്ടിരുന്നു. അതിനിടെ അഫ്ഗാനിൽ പുതിയ സർക്കാർ രൂപീകരണത്തിന്റെ ചർച്ചകൾ സജീവമാക്കി താലിബാൻ. മുല്ലാ അബ്ദുൽഗനി ബരാദർ അടക്കമുള്ള നേതാക്കൾ തമ്മിൽ ചര്‍ച്ച നടത്തി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *