ഇന്ത്യയിൽ ജീവിക്കണമെങ്കിൽ മുസ്‍ലിംകൾ ബീഫ് ഉപേക്ഷിക്കണമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ. പശുവെന്നത് ഇവിടെ വിശ്വാസത്തിന്റെ ഭാഗമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ദാദ്രി സംഭവം തെറ്റിദ്ധാരണ മൂലം ഉണ്ടായ ഒരു തെറ്റാണ്. ഇരുഭാഗത്തും തെറ്റുപറ്റി. പശു, ഭഗവത്ഗീത, സരസ്വതി എന്നിവ ഭൂരിപക്ഷത്തിന്റെ വിശ്വാസങ്ങളാണ് അതിന് പ്രശ്നങ്ങളുണ്ടാവാതെ മുസ്‍ലിംകൾ സൂക്ഷിക്കണമെന്നും ഖട്ടർ പറഞ്ഞു.
ദാദ്രി സംഭവത്തെയും ബീഫ് വിവാദത്തെയും കുറിച്ച് ചോദിച്ചപ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം. മുഖ്യമന്ത്രിയായി അധികാരത്തിൽ എത്തിയതിന്റെ ഒന്നാം വാർഷികവുമായി ബന്ധപ്പെട്ട് ഒരു പ്രമുഖ ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ബിജെപി നേതാവ് കൂടിയായ ഖട്ടറിന്റെ വിവാദ പരാമർശം.














