ഗോഹട്ടി: ആസാം-മിസോറാം അതിർത്തിതർക്കത്തിനിടെ അഞ്ചുപോലീസുകാരും ഒരു പ്രദേശവാസിയും വെടിയേറ്റു മരിച്ചതിൽ പ്രതിഷേധിച്ച് ആസാമിൽ മൂന്നുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ഈ ദിവസങ്ങളിൽ ദേശീയപതാക പകുതി താഴ്ത്തിക്കെട്ടും.
പൊതുപരിപാടികളോ വിനോദപരിപാടികളോ ഉണ്ടാവില്ലെന്ന് ആസാം സർക്കാർ വിജ്ഞാപനമിറക്കി. ഇരുസംസ്ഥാനങ്ങളുടെയും പോലീസ് സേനകൾ തമ്മിലുള്ള വെടിവയ്പിൽ 60 പേർക്കു പരിക്കേറ്റിരുന്നു. ഇതിനിടെ, മിസോറാമിനു സാന്പത്തിക ഉപരോധം ഏർപ്പെടുമെന്നു കച്ചാർ ജില്ലയിലെ പ്രദേശവാസികൾ ഭീഷണിപ്പെടുത്തി.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ അതിർത്തിപ്രശ്നം പരിഹരിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കഴിഞ്ഞയാഴ്ച ആസാം-മിസോറാം മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തിയിരുന്നു. ഇതിനിടെ ചൊവ്വാഴ്ച ഇരുവരെയും വിളിച്ച് അതിർത്തിയിലെ സമാധാനം പുനഃസ്ഥാപിക്കാൻ അടിയന്തര നടപടിയെടുക്കണമെന്ന് അമിത് ഷാ നിർദേശിച്ചു. ഇക്കഴിഞ്ഞ മേയിൽ നാഗാലാൻഡ്-ആസാം അതിർത്തിലെ പ്രദേശവാസികൾ ഏറ്റുമുട്ടിയിരുന്നെങ്കിലും ആളപായമുണ്ടായിരുന്നില്ല.
സിൽച്ചറിലെ എസ്പി ഓഫീസിലെത്തിയ ആസാം മുഖ്യന്ത്രി ഹിമന്ത ബിശ്വ ശർമ കൊല്ലപ്പെട്ട അഞ്ചു പോലീസുകാർക്ക് ആദരാഞ്ജലി അർപ്പിച്ചു. സിൽച്ചറിലെ മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന പോലീസുകാരെയും സന്ദർശിച്ചു. ഗുരുതരമായി പരിക്കേറ്റ കച്ചാർ പോലീസ് സൂപ്രണ്ട് വൈഭവ് ചന്ദ്രകാന്ത് നിംബൽക്കറിനെ വിമാനമാർഗം മുംബൈയിലെ ആശുപത്രിയിലെത്തിച്ചു. കുറ്റക്കാരെ നിയമത്തിനുമുന്നിൽ കൊണ്ടുവരുമെന്ന് എസ്പി പറഞ്ഞു.
ഇതിനിടെ, അതിർത്തിഗ്രാമമായ കബുഗഞ്ചിലെയും ധോലയിലെയും പ്രദേശവാസികൾ മിസോറാമിലേക്കുള്ള റോഡ് ഉപരോധിച്ചു. മിസോറാമിൽനിന്നുള്ള വാഹനങ്ങൾ സംസ്ഥാനത്തേക്കു കടക്കാൻ അനുവദിക്കില്ലെന്നു മുദ്രാവാക്യം വിളിച്ചുകൊണ്ടായിരുന്നു ഉപരോധം. മിസോറാമിനു സാന്പത്തിക ഉപരോധം ഏർപ്പെടുത്തിയതായും ഇവർ പറഞ്ഞു.
ബാരക് ഡെമോക്രാറ്റിക് ഫ്രണ്ടിന്റെ നേതൃത്വത്തിൽ ഇന്ന് ബാരക് താഴ്വരയിൽ ബുധനാഴ്ച 12 മണിക്കൂർ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ആസാമിലെ ലൈലാപുരിൽ റിസർവ് വനമേഖലയിലൂടെ രംഗ്തി ബസ്തിയിലേക്ക് മിസോറാം റോഡ് നിർമിക്കുന്നതിനെച്ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.