ആലപ്പുഴയിൽ നിരീക്ഷണത്തിലിരിക്കെ മരിച്ച ആൾക്ക് കോവിഡ് സ്ഥിരീകരിച്ചു. ചെങ്ങന്നൂർ പണ്ടനാട് സ്വദേശി ജോസ് ജോയി ആണ് മരിച്ചത്. 38 വയസ്സായിരുന്നു.
മെയ് 27ന് അബുദാബിയിൽ നിന്നുമാണ് ജോസ് ജോയി നാട്ടിലെത്തിയത്. ആലപ്പുഴ മെഡിക്കൽ കോളജിലെ കോവിഡ് കെയർ സെന്‍ററിൽ നിരീക്ഷണത്തിലായിരുന്നു. ഗുരുതര കരൾ രോഗവുമുണ്ടായിരുന്നു. രക്തം ഛർദ്ദിച്ചതിനെ തുടർന്നാണ് ഐ.സി.യുവിലേക്ക് മാറ്റിയത്. രണ്ട് തവണ ഹൃദയാഘാതവുമുണ്ടായി. തലച്ചോറിന്റെ പ്രവർത്തനം കൂടി നിലച്ചതോടെ വെള്ളിയാഴ്ച ഉച്ചക്ക് 2:15ഓടെ മരിച്ചു. വൈകുന്നേരമാണ് സ്രവ പരിശോധനാ ഫലം വന്നത്. രാത്രിയോടെ മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കി.
മരണ കാരണം കരൾ രോഗവും കോവിഡും. എട്ട് മാസം മുമ്പാണ് ജോസ് ഗൾഫിലേക്ക് പോയത്. വിവാഹം കഴിച്ചിട്ടില്ല. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പുത്തൻ തെരുവ് സെന്റ് ഇഗ്നേഷ്യസ് പള്ളിയിൽ മൃതദേഹം സംസ്കരിക്കും.