ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകം:അഞ്ചുപേര്‍ കസ്റ്റഡിയില്‍


തിരുവനന്തപുരത്ത് ആര്‍.എസ്.എസ് കാര്യവാഹക് വിനായകനഗര്‍ കുന്നില്‍ വീട്ടില്‍ രാജേഷിനെ (34) വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ അഞ്ചുപേരെ പൊലിസ് കസ്റ്റഡിലെടുത്തു.


പ്രതികള്‍ സഞ്ചരിച്ചതെന്ന് കരുതുന്ന മൂന്നു ബൈക്കുകളും പൊലിസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. തിരുവനന്തപുരം പുലിപ്പാറയില്‍ നിന്നാണ് ബൈക്കുകള്‍ കണ്ടെത്തിയത്.


പിടിയിലായവരില്‍ ഒരാളായ മണിക്കുട്ടന്‍ സി.പി.എം പ്രവര്‍ത്തകനാണെന്നാണ് റിപ്പോര്‍ട്ടി. ഇയാള്‍ നേരത്തെ ഗുണ്ടാ ആക്ട് പ3കാരം ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.

ശനിയാഴ്ച രാത്രി പ്രദേശത്ത് സി.പി.എം ആര്‍.എസ്.എസ് സംഘര്‍ഷത്തിനിടെ വെട്ടേറ്റാണ് രാജേഷ് മരിച്ചത്. നേരത്തെ ഇദ്ദേഹത്തിന്റെ കൈപ്പത്തിക്ക് വെട്ടേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് സി.പി.എം ബി.ജെ.പി സംഘര്‍ഷം അരങ്ങേറിയിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് കൊലപാതകത്തില്‍ കലാശിച്ചത്. ആക്രമണത്തില്‍ ബി.ജെ.പിയുടെയും സി.പി.എമ്മിന്റെയും ഓഫിസുകള്‍ തകര്‍ത്തിരുന്നു.

മണിക്കുട്ടന്‍ എന്നയാളുടെ നേതൃത്വത്തിലാണ് കൊലപാതകം നടന്നതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നേരത്തെ ആരോപിച്ചിരുന്നു. ഗുണ്ടാ ആക്ട് പ്രകാരം ശിക്ഷിക്കപ്പെട്ടിട്ടുള്ള ആളാണ് മണിക്കുട്ടന്‍. കസ്റ്റഡിയിലുള്ളവരെ പൊലിസ് ചോദ്യം ചെയ്ത് വരികയാണ്. മറ്റുള്ള പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയെന്നും പൊലിസ് പറഞ്ഞു.



Sharing is Caring