ആര്‍ക്കും വേണ്ടാതെ 300 കോടി സ്വിസ്ബാങ്കില്‍; ഇന്ത്യക്കാരുടേതെന്ന് സംശയം?


സ്വിറ്റ്‌സര്‍ലാന്‍ഡ് ബാങ്കിങ് ഓംബുഡ്‌സ്മാന്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ആരും അവകാശവാദം ഉന്നയിക്കാത്ത 300 കോടി രൂപ സ്വിസ്ബാങ്കുകളില്‍ ഉണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ത്യക്കാരുടേതെന്ന് സംശയിക്കുന്ന അക്കൗണ്ട് വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.


ഇത്തരത്തില്‍ 3500 അക്കൗണ്ടുകള്‍ ഉള്ളതില്‍ ആറെണ്ണത്തിന് ഇന്ത്യന്‍ ബന്ധമുണ്ടെന്നാണ് വിവരം. എന്നാല്‍ ഈ കണക്ക് കൃത്യമല്ല. ഇതില്‍ കൂടുതല്‍ അക്കൗണ്ടുകള്‍ ഇന്ത്യക്കാരുടേതായി ഉണ്ടാകാമെന്ന് സംശയിക്കുന്നു. ഈ അക്കൗണ്ടുകളുടെ ഉടമസ്ഥരേപ്പറ്റിയുള്ള കൃത്യമായ വിവരങ്ങള്‍ ബാങ്കുകളില്‍ ഇല്ല.
ഇന്ത്യക്കാരുടേതെന്ന് സംശയിക്കുന്ന അക്കൗണ്ടുകളില്‍ ആകെകൂടി നിക്ഷേപിച്ചിരിക്കുന്ന തുക ഏകദേശം 300 കോടിയോളം വരും. 1954 മുതല്‍ ഇവ നിഷ്‌ക്രിയ അക്കൗണ്ടുകളായി നിലനില്‍ക്കുകയാണ്. വിവരങ്ങള്‍ വെളിപ്പെടുത്താനുള്ള അവസാന സമയം കഴിഞ്ഞിട്ടും ഇവയില്‍ ആരും അവകാശവാദം ഉന്നയിക്കുന്നില്ലെങ്കില്‍ തുക അതാത് രാജ്യങ്ങള്‍ക്ക് കൈമാറിയേക്കും. ഒരുവര്‍ഷത്തിനുള്ളില്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയില്ലെങ്കില്‍ പണം കൈമാറും.


ഇന്ത്യയിലെ രാഷ്ട്രീയക്കാരുടെ കള്ളപ്പണം സ്വിസ് ബാങ്കുകളില്‍ ഉണ്ടെന്ന വാദങ്ങള്‍ നിലനില്‍ക്കെയാണ് സ്വിസ്ബാങ്ക് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്. ഇന്ത്യയ്ക്ക് പുറമെ ജര്‍മനി, ഫ്രാന്‍സ്, യുകെ. അമേരിക്ക, തുര്‍ക്കി, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരുടേതാണ് പ്രധാനമായും വലിയ നിക്ഷേപങ്ങള്‍ സ്വിസ് ബാങ്കിലുള്ളത്.



Sharing is Caring