ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുന്‍ കോണ്‍ഗ്രസ് നേതാവുമായ കിരണ്‍ കുമാര്‍ റെഡ്ഡി ബിജെപിയില്‍ ചേര്‍ന്നു


ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുന്‍ കോണ്‍ഗ്രസ് നേതാവുമായ കിരണ്‍ കുമാര്‍ റെഡ്ഡി ബിജെപിയില്‍ ചേര്‍ന്നു.കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷിയും ബിജെപി ജനറല്‍ സെക്രട്ടറി അരുണ്‍ സിങും ചേര്‍ന്നാണ് കിരണ്‍ കുമാര്‍ റെഡ്ഡിക്ക് അംഗത്വം നല്‍കിയത്. മുന്‍പ് കണ്ടപ്പോള്‍ തന്നെ ബിജെപി ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് കിരണ്‍ റെഡ്ഡിയോട് നിര്‍ദേശിച്ചിരുന്നുവെന്ന് പ്രള്‍ഹാദ് ജോഷി പറഞ്ഞു. ആന്ധ്രപ്രദേശിലെ ബിജെപിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കിരണ്‍ റെഡ്ഡി കരുത്താകുമെന്നും തെലങ്കാനയിലും ബന്ധങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


കോണ്‍ഗ്രസിനെ നിശിതമായി വിമര്‍ശിച്ചുകൊണ്ടാണ്, ബിജെപി അംഗത്വം സ്വീകരിച്ച ശേഷം കിരണ്‍ റെഡ്ഡി സംസാരിച്ചത്. കോണ്‍ഗ്രസ് വിടുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് നേതൃത്വം എടുക്കുന്നത് തെറ്റായ തീരുമാനമാണ്. പ്രാദേശിക നേതാക്കളുമായി കൂടിയാലോചന നടത്തുന്നില്ല. ഏത് നേതാവിന് എന്ത് ചുമതല നല്‍കണം എന്ന് നേതൃത്വത്തിന് അറിയില്ല. വസ്ത്രം തയ്പ്പിക്കാന്‍ ബാര്‍ബറെ ഉപയോഗിക്കാനാകില്ലല്ലോ! ടെസ്റ്റ് നടത്താതെ മരുന്ന് കഴിക്കാതെ അസുഖം മാറും എന്ന് കോണ്‍ഗ്രസ് കരുതരുത്. ബിജെപിക്ക് സര്‍ക്കാരിലും പാര്‍ട്ടിയിലും ആശയ വ്യക്തതയുണ്ട്. തീരുമാനം എടുക്കാനുള്ള ധൈര്യമുണ്ടെന്നും കിരണ്‍ റെഡ്ഡി പറഞ്ഞു.




Sharing is Caring