ആദ്യ അരമണിക്കൂറില്‍ എൽഡിഎഫ് അമ്പത് സീറ്റ് പിന്നിട്ടു, യുഡിഎഫ് തൊട്ടുപിന്നിൽ


നിയമസഭാ തെരഞ്ഞെടുപ്പിലെ ആദ്യ ഫലസൂചനകളിൽ എൽഡിഎഫ് മുമ്പിൽ. എട്ടര മണിവരെയുള്ള കണക്കു പ്രകാരം 56 സീറ്റിൽ എൽഡിഎഫാണ് മുമ്പിൽ. 47 സീറ്റിൽ യുഡിഎഫ് മുമ്പിട്ടു നിൽക്കുന്നു. ബിജെപി ഒരിടത്ത് മുമ്പിലാണ്. പോസ്റ്റല്‍ വോട്ടുകളാണ് നിലവില്‍ എണ്ണിക്കൊണ്ടിരിക്കുന്നത്. കേരളം ഉറ്റുനോക്കുന്ന നേമത്ത് കുമ്മനം രാജശേഖരനാണ് മുമ്പിൽ. സുരേഷ് ഗോപി മത്സരിക്കുന്ന തൃശൂരിൽ യുഡിഎഫ് മുമ്പിൽ നിൽക്കുന്നു. പൊന്നാനിയിൽ എൽഡിഎഫാണ് മുമ്പിൽ. വടകരയിൽ കെകെ രമ 102 വോട്ടിന് ലീഡ് ചെയ്യുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ധർമടത്തും കെകെ ശൈലജ മട്ടന്നൂരിലും മുന്നിട്ടു നിൽക്കുകയാണ്. മലപ്പുറത്ത് മിക്ക ലീഗ് സ്ഥാനാർത്ഥികളും മുമ്പിട്ടു നിൽക്കുകയാണ്. ആറ്റിങ്ങലിലും ചിറയിൻകീഴിലും വാമനപുരത്തും എൽഡിഎഫ് ലീഡ് ചെയ്യുകയാണ്. കുന്നത്തൂർ, കരുനാഗപ്പള്ളി, ചവറ എന്നിവിടങ്ങളിൽ യുഡിഎഫ് ലീഡ് ചെയ്യുന്നു. പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടി മുമ്പിൽ നിൽക്കുന്നു. ഷൊർണൂരിലും മലമ്പുഴയിലും എൽഡിഎഫാണ് മുമ്പിൽ. മന്ത്രി കെടി ജലീൽ മത്സരിക്കുന്ന തവനൂരിലും ലീഗ് കോട്ടയായ കോട്ടക്കലും എൽഡിഎഫാണ് മുമ്പിൽ. അഴീക്കോട്ട് കെഎം ഷാജി പിന്നിലാണ്.




Sharing is Caring