ഭോപ്പാൽ: ആൺകുഞ്ഞിന് ജന്മം നൽകാത്തതിന്റെ ദേഷ്യത്തിൽ യുവാവ് ഭാര്യയെയും രണ്ട് പെൺമക്കളെയും കിണറ്റിലെറിഞ്ഞു. കിണറ്റിൽ വീണ കുട്ടികളിൽ ഒരാൾ മരിച്ചു. ഭാര്യയും ആറ് മാസം പ്രായമുള്ള പെൺകുഞ്ഞും സാരമായ പരിക്കുകളോടെ രക്ഷപ്പെട്ടു. മധ്യപ്രദേശിലെ ഛത്തർപുരിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
ദാദിയ സ്വദേശിയായ രാജാഭയ്യാ യാദവ്(35) ആണ് ഭാര്യ ബിട്ടിയെയും എട്ട് വയസ്സും ആറ് മാസവും പ്രായമുള്ള കുട്ടികളെയും കിണറ്റിലെറിഞ്ഞത്. ഇതിൽ എട്ട് വയസ്സുള്ള പെൺകുട്ടിയാണ് മുങ്ങിമരിച്ചത്.
ഭാര്യ ഇതുവരെ ആൺകുഞ്ഞിനെ പ്രസവിക്കാത്തതിൽ ഇയാൾക്ക് ദേഷ്യമുണ്ടായിരുന്നു. ഇതിനെത്തുടർന്നാണ് ഭാര്യയെയും മക്കളെയും കിണറ്റിലെറിഞ്ഞത്. ഭാര്യയെയും മക്കളെയും ഭാര്യവീട്ടിൽനിന്ന് കൂട്ടിക്കൊണ്ടുവരുന്നതിനിടെയായിരുന്നു യുവാവിന്റെ ക്രൂരത.
ബൈക്കിൽ വരുന്നതിനിടെ വെള്ളം എടുക്കാനെന്ന് പറഞ്ഞാണ് യുവാവ് ആൾമറയില്ലാത്ത കിണറ്റിന് സമീപം വാഹനം നിർത്തിയത്. തുടർന്ന് ഭാര്യയെ കിണറ്റിലേക്ക് തള്ളിയിടുകയായിരുന്നു. പിന്നാലെ രണ്ട് കുട്ടികളെയും കിണറ്റിലെറിഞ്ഞു. ഭാര്യ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഇയാൾ മുകളിൽനിന്ന് കല്ലെറിഞ്ഞു. ശേഷം സംഭവസ്ഥലത്തുനിന്ന് ബൈക്കിൽ രക്ഷപ്പെട്ടു.
ഇതിനിടെ, കിണറ്റിൽ വീണ യുവതിയും കുഞ്ഞുങ്ങളും സഹായത്തിനായി നിലവിളിച്ചെങ്കിലും ആളൊഴിഞ്ഞ പ്രദേശമായതിനാൽ ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ല. ഒടുവിൽ യുവതി ആറ് മാസം പ്രായമുള്ള കുഞ്ഞിനെയും കൈയിലെടുത്ത് കിണറ്റിൽനിന്ന് മുകളിലേക്ക് കയറി രക്ഷപ്പെട്ടു. എന്നാൽ എട്ടു വയസ്സുകാരി ഇതിനിടെ മുങ്ങിമരിച്ചിരുന്നു. പിന്നീട് നാട്ടുകാരെ വിവരമറിയിച്ച യുവതി ഛന്ദാല പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി.
ആൺകുഞ്ഞിന് ജന്മം നൽകാത്തതിനാൽ ഭർത്താവ് തന്നോട്ട് നിരന്തരം ദേഷ്യപ്പെട്ടിരുന്നതായാണ് യുവതിയുടെ മൊഴി. അടുത്തിടെ വീണ്ടും പെൺകുഞ്ഞ് ജനിച്ചതോടെ ഭർത്താവ് മോശമായി പെരുമാറുകയും സ്വന്തം വീട്ടിലേക്ക് പറഞ്ഞുവിടുകയും ചെയ്തിരുന്നു. ഇവിടെനിന്ന് കൂട്ടിക്കൊണ്ടു വരുന്നതിനിടെയാണ് ഭർത്താവ് കൊല്ലാൻ ശ്രമിച്ചത്. ദമ്പതിമാർക്ക് മറ്റൊരു പെൺകുട്ടി കൂടിയുണ്ട്. ഈ കുട്ടി യുവതിയുടെ വീട്ടിലായിരുന്നു.