ആചാരപെരുമയില്‍ എരുമേലി പേട്ടതുള്ളല്‍ ആരംഭിച്ചു


ചരിത്ര പ്രസിദ്ധമായ എരുമേലി പേട്ടതുള്ളല്‍ ആരംഭിച്ചു. ഉച്ചയ്ക്ക് ഭഗവദ് സാന്നിധ്യം വിളിച്ചറിയിച്ച് ആകാശത്ത് കൃഷ്ണപരുന്ത് വട്ടമിട്ട് പറന്നതോടെ സമൂഹ പെരിയോന്‍ കളത്തില്‍ ചന്ദ്രശേഖരന്‍ നായരുടെ നേതൃത്വത്തില്‍ അമ്പലപ്പുഴ സംഘത്തിന്റെ പേട്ട തുള്ളല്‍ ആരംഭിച്ചു.


വാവരു പള്ളിക്ക് സമീപമെത്തിയ സംഘത്തെ പള്ളി ഭാരവാഹികള്‍ സ്വീകരിച്ചു. തുടര്‍ന്ന് പള്ളി വലംവച്ച സംഘം വലിയമ്പലത്തിലേക്ക് തിരിച്ചു. പിതൃസ്ഥാനീയരായ ആലങ്ങാട് സംഘത്തിന്റെ പേട്ടതുള്ളല്‍ ആകാശത്ത് പകല്‍ സമയത്ത് ദൃശ്യമാവുന്ന നക്ഷത്രത്തിനെ സാക്ഷി നിര്‍ത്തിയാണ്. അമ്പടത്ത് മാളികയില്‍ എ.കെ വിജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പേട്ടതുള്ളുന്നത്.


അയ്യപ്പനൊപ്പം വാവരും പോകുന്നതിനാല്‍ ആലങ്ങാട് സംഘം പള്ളിയില്‍ കയറാറില്ല. തിന്മയുടെ പ്രതീകമായ മഹിഷിയെ അയ്യപ്പന്‍ നിഗ്രഹിച്ചപ്പോള്‍ നടത്തിയ ആഹ്ലാദനൃത്തത്തിന്റെ ഓര്‍മയായാണ്‌ പേട്ടതുള്ളല്‍. വലിയമ്പലത്തില്‍ ദേവസ്വം ഭാരവാഹികളുടെ നേതൃത്വത്തില്‍ സംഘത്തിന്‌ സ്വീകരണം നല്‍കും.



Sharing is Caring