സംസ്ഥാനത്തെ ആക്രികച്ചവടക്കാരെ ഏകോപിപ്പിച്ചു ക്ഷേമപദ്ധതികള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. സംസ്ഥാന ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ ആരംഭിച്ച പദ്ധതി നാലുമാസത്തിനുള്ളില്‍ പ്രാവര്‍ത്തികമാക്കും. ആക്രിക്കച്ചവടം നടത്തുന്ന രണ്ടായിരത്തി അഞ്ഞൂറോളം കച്ചവടസ്ഥാപനങ്ങളുണ്ടെന്നാണ് കണക്ക്. ഇതുകൂടാതെ പതിനായിരത്തിലധികം പേരാണു ആക്രിപെറുക്കി ഉപജീവനം നടത്തുന്നത്.
അസംഘടിത തൊഴിലുകളിലൊന്നായി ആക്രിക്കച്ചവടത്തെയും സര്‍ക്കാര്‍ വിലയിരുത്തിയ സാഹചര്യത്തിലാണു പദ്ധതി തയാറാക്കുന്നത്. എല്ലാ ആക്രി തൊഴിലാളികള്‍ക്കും ശുചിത്വ മിഷന്റെ ലോഗോ പതിച്ച പ്രത്യേകം യൂണിഫോമും രജിസ്ട്രേഷന് നമ്പര്‍ രേഖപ്പെടുത്തിയ തിരിച്ചറിയില്‍ കാര്‍ഡും നല്‍കും. രജിസ്റ്റര്‍ ചെയ്യുന്ന തൊഴിലാളികള്‍ക്കു മെഡിക്കല്‍ ഇന്‍ഷുറന്‍സും ബാങ്ക് അക്കൗണ്ടും ലഭ്യമാക്കുമെന്നും ശുചിത്വ മിഷന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.കെ.വാസുകി പറഞ്ഞു.













