അസം പൗരത്വ രജിസ്റ്റര്‍: ബി.ജെ.പിയാണ് നുഴഞ്ഞുകയറ്റക്കാരെന്ന് മമതാ ബാനര്‍ജി

40 ലക്ഷം പേരെ ഒഴിവാക്കിക്കൊണ്ട് അസം പൗരത്വ രജിസ്റ്റര്‍ (എന്‍.ആര്‍.സി) കരട് പട്ടിക തയ്യാറാക്കിയ നടപടിക്കെതിരെ മമതാ ബാനര്‍ജിയുടെ വിമര്‍ശനം വീണ്ടും. ബി.ജെ.പിയാണ് യഥാര്‍ഥ നുഴഞ്ഞുകയറ്റക്കാരെന്ന് മമതാ ബാനര്‍ജി പറഞ്ഞു.

കാരണം, അവര്‍ എല്ലാ കാര്യത്തിലും ഇടപെടുന്നു. നിങ്ങളെന്ത് തിന്നണം, എന്തു ധരിക്കണം, തുടങ്ങി മാധ്യമങ്ങളില്‍ വരെ ഇടപെടുന്നു- മമത പറഞ്ഞു.

ബംഗ്ലാദേശിനെ പരഹസിക്കുന്നതാണ് എന്‍.ആര്‍.സിയെന്നും അവര്‍ പറഞ്ഞു. ”നമ്മുടെ അയല്‍ക്കാരാണ് ബംഗ്ലാദേശികള്‍, തീവ്രവാദ രാജ്യമല്ല. എല്ലാ ബംഗ്ലാദേശികളും നുഴഞ്ഞുകയറ്റക്കാരല്ല”- മമത പറഞ്ഞു. 1971 മുതല്‍ ബംഗാളില്‍ താമസിക്കാന്‍ അവകാശമുണ്ടെന്ന് തെളിയിക്കാന്‍ തനിക്ക് പോലും സാധിക്കില്ലെന്ന് മമത തുറന്നുപറഞ്ഞു. ”എങ്ങനെ സാധിക്കാനാണ്, എനിക്ക് എന്റെ മാതാപിതാക്കളുടെ ജന്മദിനം പോലും അറിയില്ല”- മമത പറഞ്ഞു.

40 ലക്ഷം പേരെ പുറത്താക്കിയുള്ള പട്ടിക ആഭ്യന്തര കലാപമുണ്ടാക്കുമെന്ന് ചൊവ്വാഴ്ച മമത പറഞ്ഞിരുന്നു. ചില വിഭാഗങ്ങളെ ലക്ഷ്യമിട്ടുള്ളതാണ് ഇതെന്നും അവരെ ഒറ്റപ്പെടുത്താനുള്ള നീക്കമാണെന്നും മമത വിമര്‍ശിച്ചിരുന്നു.

കലാപമുണ്ടാകുമെന്ന പരാമര്‍ശത്തിനെതിരെ യുവമോര്‍ച്ച നല്‍കിയ പരാതിയില്‍ അസം പൊലിസ് മമതയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *