അമൃതാനന്ദമയി ശബരിമല കര്‍മസമിതിയുടെ അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കാന്‍ പാടില്ലായിരുന്നു: മുഖ്യമന്ത്രി


തിരുവനന്തപുരം: അമൃതാനന്ദമയി ശബരിമല കര്‍മസമിതി യോഗത്തിന്റെ വേദി പങ്കിടാന്‍ പാടില്ലായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ പ്രതിവാര സംവാദ പരിപാടിയായ ‘നാം മുന്നോട്ടി’ലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അമൃതാനന്ദമയിയെ ആരാധിക്കുന്നവരും വിശ്വസിക്കുന്നവരും കേരളത്തിനകത്തും പുറത്തും ഉണ്ട്. അവര്‍ക്കുപോലും ഇത്തരം വേദി പങ്കിടുന്നത് ഇഷ്ടമായിട്ടില്ല. അമൃതാനന്ദമയിയെ തെറ്റായ പാതയിലേക്ക് തള്ളിവിടാനുള്ള ശ്രമം സംഘപരിവാര്‍ നേരത്തെ നടത്തിയിരുന്നു. അതില്‍ കുടുങ്ങാതെ മാറി നില്‍ക്കാനുള്ള ആര്‍ജവം നേരത്തെ അവര്‍ കാണിച്ചിരുന്നു. എന്നാല്‍, ഇപ്പോഴത്തെ സംഭവം ആ പ്രതിച്ഛായ്ക്ക് മങ്ങലേല്‍പ്പിച്ചു. ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതില്‍ തെറ്റില്ല എന്ന നിലപാടാണ് അമൃതാനന്ദമയി അടുത്തകാലം വരെ എടുത്തിരുന്നതെന്നും അദ്ദേഹം പറഞ്ഞു. സംവാദപരിപാടിയില്‍ അഡ്വ. സികെ വിദ്യാസാഗര്‍, ലക്ഷ്മി രാജീവ്, അഡ്വ. കെ ശാന്തകുമാരി, ബീനാപോള്‍, സികെ ജാനു, മേതില്‍ ദേവിക, സികെ ആശ എംഎല്‍എ, അഡ്വ. അജകുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.




Sharing is Caring