അപകടം പതിവ്; സി.പി.എം. പാലം ഉപരോധിച്ചു

ഇരിട്ടി: ഇരിട്ടിപ്പാലത്തിലൂടെ സഞ്ചരിക്കുന്നതിനിടെ കാല്‍നട യാത്രക്കാരന്‍ പാലത്തിനും ബസ്സിനും ഇടയില്‍പ്പെട്ട് ദാരുണമായി മരിച്ചത് വന്‍ പ്രതിഷേധത്തിനിടയാക്കി. ഇരിട്ടിയിലെ ദീര്‍ഘകാലം തയ്യല്‍ത്തൊഴിലാളിയായിരുന്ന വിജയങ്ങാടന്‍ രാഘവനാണ് ദുരന്തത്തിനിരയായത്.  രാഘവന്റെ മരണവിവരം അറിഞ്ഞതോടെ സി.പി.എം. പ്രതിഷേധവുമായി രംഗത്തെത്തി. സി.പി.എം. ജില്ലാ കമ്മിറ്റിയംഗം കെ.ശ്രീധരന്റെ നേതൃത്വത്തില്‍ അനാസ്ഥയ്‌ക്കെതിരെ പാലത്തില്‍ ഉപരോധംസൃഷ്ടിച്ചു. രാഘവന്റെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്കുക

അധികൃതരുടെ അനാസ്ഥ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു ഉപരോധം. നാലുമണിക്ക് തുടങ്ങിയ ഉപരോധം രണ്ടുമണിക്കൂറോളം നീണ്ടുനിന്നതോടെ ജനങ്ങള്‍ ദുരിതത്തിലായി. അധികൃതരില്‍നിന്ന് ഉറപ്പുലഭിക്കാതെ സമരം പിന്‍വലിക്കില്ലെന്ന് സി.പി.എമ്മും നിലപാടെടുത്തു.  കളക്ടര്‍ ഇടപെട്ട് ഇരിട്ടി തഹസില്‍ദാര്‍ മുഖാന്തരം നടത്തിയ ചര്‍ചയെത്തുടര്‍ന്ന് ഉപരോധം പിന്‍വലിച്ചു.

.

Spread the love