ന്യൂ ഡൽഹി: കൊവിഡ് ബാധ മൂലം അനാഥരായ കുട്ടികൾക്ക് സംരക്ഷണം നൽകുന്നതിനായുള്ള പിഎം കെയർ ഫണ്ട് പദ്ധതിയുടെ വിശദാംശങ്ങൾ നൽകാൻ ആവശ്യപ്പെട്ട് സുപ്രിം കോടതി. ഈ പദ്ധതി എങ്ങനെ നടപ്പാക്കുമെന്നാണ് സുപ്രീംകോടതി അന്വേഷിച്ചത്.
എന്തുകൊണ്ടാണ് ഈ പദ്ധതി ഇപ്പോഴും പൊതുജനങ്ങളിലേക്ക് എത്താത്തത് എന്നും കോടതി ചോദിച്ചു. കൊവിഡ് ബാധയെ തുടർന്ന് മാതാപിതാക്കളെ നഷ്ടപ്പെട്ട് അനാഥരായ കുട്ടികളെ സഹായിക്കുന്നതിനാണ് മെയ് 29ന് കേന്ദ്ര സർക്കാർ ഈ പദ്ധതി പ്രഖ്യാപിച്ചത്.
കോടതിയുടെ ചോദ്യങ്ങൾക്ക് മറുപടിയായി അമിക്കസ് ക്യൂറി ഗൗരവ് അഗർവാൾ, പദ്ധതിയുടെ ഗുണഭോക്താക്കൾ എത്ര കുട്ടികളാണെന്ന് ഇതുവരെ തീരുമാനിക്കാൻ സാധിച്ചിട്ടില്ലെന്ന് അറിയിച്ചു. എന്നാൽ സ്വന്തം മാതാപിതാക്കളെയും, ദത്തെടുക്കുന്ന രക്ഷകർത്താക്കളെയും നഷ്ടപ്പെട്ട കുട്ടികൾക്ക് ഈ പദ്ധതിയുടെ ഗുണഭോക്താക്കളാകാമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ജസ്റ്റിസുമാരായ എൽ. നാഗേശ്വര റാവു, അനിരുദ്ധ ബോസ് എന്നിവരുടെ ബെഞ്ചാണ് പിഎം കെയേഴ്സ് ഫണ്ടിനു കീഴിൽ പ്രഖ്യാപിച്ച പദ്ധതിയുമായി ബന്ധപ്പെട്ട് സത്യവാങ്മൂലം സമർപ്പിക്കാൻ കേന്ദ്രത്തിന്റെ അഭിഭാഷകനോട് ആവശ്യപ്പെട്ടത്. ഗുണഭോക്താക്കളെ തിരിച്ചറിയുന്നതുൾപ്പെടെയുള്ള പദ്ധതിയുടെ വിശദാംശങ്ങൾ കോടതിയിൽ സമർപ്പിക്കുമെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭട്ടി കോടതിയെ അറിയിച്ചിട്ടുണ്ട്.