അതിര്‍ത്തിയിലെ സംഘര്‍ഷം; സൈനികര്‍ക്ക് ആയോധനകലയില്‍ പരിശീലനം നല്‍കി ഇന്ത്യയും ചൈനയും


ന്യൂഡല്‍ഹി: ഇന്ത്യ ചൈന അതിര്‍ത്തി സംഘര്‍ഷം ഇപ്പോഴും പുകയുകയാണ്. ഇരുരാജ്യങ്ങളും സൈന്യത്തെ കൂടുതല്‍ ബലപ്പെടുത്തുകയാണ്. കൊറോണക്കാലത്ത് നേരിടുന്ന മറ്റൊരു വലിയ വെല്ലുവിളിയാവുകയാണ് സംഘര്‍ഷം. ഇതിനിടെ, അതിര്‍ത്തിയില്‍ നിലയുറപ്പിച്ചിട്ടുള്ള സൈനികര്‍ക്ക് ആയോധനകലയില്‍ ചൈന പരിശീലനം നല്‍കുകയാണെന്നാണ് വിവരം. ഇന്ത്യയും സൈനികര്‍ക്ക് മികച്ച രീതിയിലുള്ള പരിശീലനം ആരംഭിച്ചു.


തോക്ക് ഉപയോഗിക്കാതെ എതിരാളിയെ കീഴ്‌പ്പെടുത്തുന്നതില്‍ വൈദഗ്ധ്യമുള്ള ഘാതക് കമാന്‍ഡോകളെ സംഘര്‍ഷബാധിത മേഖലകളില്‍ നിയോഗിച്ചിരിക്കുകയാണ് ഇന്ത്യ. ഗല്‍വാനില്‍ ഇരു സേനകളും ഏറ്റുമുട്ടിയതിന്റെ തലേന്നാണു പരിശീലന സംഘത്തെ ചൈന അതിര്‍ത്തിയിലെത്തിച്ചത്. ഇതിനു പ്രതിരോധം തീര്‍ക്കാനാണു കമാന്‍ഡോ സംഘത്തെ ഇന്ത്യ രംഗത്തിറക്കിയിരിക്കുന്നത്.


അതിര്‍ത്തിയില്‍ തോക്ക് ഉപയോഗിക്കാന്‍ പാടില്ലെന്നാണു ധാരണയെങ്കിലും ചൈനയുടെ ഭാഗത്തു നിന്ന് ഇനിയും അതിക്രമം ഉണ്ടായാല്‍ ഏത് ആയുധവുമുപയോഗിക്കാന്‍ ഇന്ത്യന്‍ സേനയ്ക്കു പ്രതിരോധ മന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ട്. അതിനിടെ, ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഊര്‍ജ ഉപകരണങ്ങള്‍ക്ക് കര്‍ശന പരിശോധന ഏര്‍പ്പെടുത്തുമെന്ന് കേന്ദ്രമന്ത്രി ആര്‍.കെ. സിങ് പറഞ്ഞു. ഊര്‍ജമേഖലയിലെ ഉപകരണങ്ങളില്‍ ദൂരെയിരുന്ന് നിയന്ത്രിക്കാവുന്ന മാല്‍വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാനാകുമെന്നു റിപ്പോര്‍ട്ടുകളും വന്നിരുന്നു.



Sharing is Caring