അട്ടപ്പാടി ഏറ്റുമുട്ടൽ :ആദ്യം വെടിവെച്ചത് മാവോവാദികള്‍, കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തു വിട്ട് പോലീസ്


പാലക്കാട്: അട്ടപ്പാടി മഞ്ചക്കണ്ടി വനത്തിലെ മാവോവാദി ഏറ്റുമുട്ടലിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടു. ഇന്‍ക്വസ്റ്റ് നടപടിക്കിടെയുണ്ടായ വെടിവെപ്പിന്റെയും തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിന്റെയും ദൃശ്യങ്ങളാണ് പോലീസ് ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്.ഇന്‍ക്വസ്റ്റ് നടപടിക്ക് മുമ്ബ് വനത്തില്‍നിന്ന് വെടിയൊച്ച കേള്‍ക്കുന്നതും തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ നിലത്തുകിടക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. കൊല്ലപ്പെട്ട മാവോവാദി മണിവാസകം ആദ്യം വെടിയുതിര്‍ത്തെന്ന പോലീസ് വാദത്തെ സാധൂകരിക്കുന്നതാണിത്. മാവോവാദികളുടെ വെടിവെപ്പിന് പിന്നാലെയാണ് തണ്ടര്‍ബോള്‍ട്ട് സംഘം തിരിച്ചടിച്ചത്. ഏറ്റുമുട്ടല്‍ ഒന്നരമണിക്കൂറോളം നീണ്ടുവെന്നായിരുന്നു പോലീസിന്റെ വാദം.


അതിനിടെ, മാവോവാദികളില്‍നിന്ന് പിടിച്ചെടുത്ത ലാപ്‌ടോപ്പും ടാബ് ലെറ്റും ഉള്‍പ്പെടെയുള്ളവ പോലീസ് സംഘം പരിശോധിച്ചുവരികയാണ്. ഇതില്‍നിന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പോലീസിന്റെ പ്രതീക്ഷ. കൊല്ലപ്പെട്ട മാവോവാദികളുടെ മൃതദേഹങ്ങള്‍ തിങ്കളാഴ്ച വരെ സംസ്‌കരിക്കരുതെന്ന് കോടതി നിര്‍ദേശിച്ചിരുന്നു.


മണിവാസകത്തിന്റെയും കാര്‍ത്തിക്കിന്റെയും ബന്ധുക്കളുടെ ഹര്‍ജി പരിഗണിച്ചായിരുന്നു പാലക്കാട് ജില്ലാ കോടതി ഈ നിര്‍ദേശം നല്‍കിയത്.



Sharing is Caring