ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. സീനിയർ താരങ്ങളുടെ അഭാവത്തിൽ ശിഖർ ധവാനാണ് ഇന്ത്യയെ നയിക്കുക. ഐ.പി.എല്ലിൽ മികച്ച പ്രകടനം നടത്തിയ മലയാളി താരം സഞ്ജു സാംസൺ വീണ്ടും ടീമിലെത്തി. സഞ്ജുവിന് പുറമെ കർണാടകയുടെ മലയാളി താരം ദേവ്ദത്ത് പടിക്കലും കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം വരുൺ ചക്രവർത്തിയും ടീമിലിടം നേടി.
ധവാനെ ക്യാപ്റ്റനായി തെരഞ്ഞെടുത്തപ്പോൾ പേസർ ഭുവനേശ്വർ കുമാറാണ് ടീമിന്റെ വൈസ് ക്യാപ്റ്റൻ. സഞ്ജുവിനൊപ്പം ഇഷാൻ കിഷനും വിക്കറ്റ് കീപ്പറായി ടീമിലിടം നേടിയിട്ടുണ്ട്. ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസിനായി തിളങ്ങിയ ഇടംകൈയൻ പേസർ ചേതൻ സക്കറിയ ആണ് ടീമിലെത്തിയ അപ്രതീക്ഷിത താരം.
ചെന്നൈ സൂപ്പർ കിംഗ്സ് ഓപ്പണറായ റിതുരാജ് ഗെയ്ക്വാദ്, മുംബൈ ഇന്ത്യൻസ് താരം സൂര്യകുമാർ യാദവ്, ക്രുനാൽ പാണ്ഡ്യ, ഹർദ്ദിക് പാണ്ഡ്യ എന്നിവരും ടീമിലിടം നേടിയിട്ടുണ്ട്. നെറ്റ് ബൗളർമാരായി ഇഷാൻ പൊറൽ, മലയാളി താരം സന്ദീപ് വാര്യർ, അർഷദീപ് സിംഗ്, സായ് കിഷോർ, സിമർജീത് സിംഗ് എന്നിവരെയും തെരഞ്ഞെടുത്തു. അതേസമയം ശ്രേയസ് അയ്യർ ടീമിലില്ല. തോളിലെ പരിക്കിൽ നിന്ന് തരാം മുക്തനായിട്ടില്ല.
ശ്രീലങ്കക്കെതിരെ മൂന്ന് ഏകദിനങ്ങളിലും മൂന്ന് ടി20 മത്സരങ്ങളിലുമാണ് ഇന്ത്യ കളിക്കുക.