മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് രാവിലെ ഏഴ് മണിക്ക് തുറക്കും. സ്പിൽവേയിലെ മൂന്ന് ,നാല് ഷട്ടറുകൾ 35 സെന്റിമീറ്റർ വീതം ഉയർത്തും. രണ്ട് ഷട്ടറുകളിൽ നിന്നായി സെക്കൻഡിൽ 534 ഘനയടി ജലമാണ് പുറത്തേക്ക് ഒഴുക്കുക . നിലവിൽ അണക്കെട്ടിലെ ജലനിരപ്പ് 138. 40 അടിയാണ്.
മന്ത്രിമാരായ കെ രാജൻ ,റോഷി അഗസ്റ്റിൻ എന്നിവർ മുല്ലപ്പെരിയാർ അണക്കെട്ട് സന്ദർശിക്കും. എല്ലാ തയാറെടുപ്പുകളും പൂർത്തിയായെന്ന് ജലവിഭവ മന്ത്രി റോഷി ആഗസ്റ്റിൽ പറഞ്ഞു. മാത്രമല്ല അണക്കെട്ട് തുറക്കുന്നതിന്റെ ഭാഗമായി ആദ്യ ഘട്ടത്തിൽ 350 കുടുംബങ്ങളിലായി 1079 പേരെ മാറ്റി വീടുകളിൽ നിന്ന് മാറ്റിയെന്ന് മന്ത്രി വിശദീകരിച്ചു. രണ്ട് ക്യാമ്പുകൾ സജ്ജമാക്കി. ഒന്നിൽ 15 കുടുംബങ്ങളിൽ നിന്നുള്ള 35 അംഗങ്ങളുണ്ടെന്നും മന്ത്രി പറഞ്ഞു. ബാക്കിയുള്ളവരെല്ലാം ബന്ധുവീടുകളിലേക്കാണ് മാറിയതെന്നും അദ്ദേഹം പറഞ്ഞു.
ആശങ്കയുടെ സാഹചര്യം നിലവിലില്ല. ഫയർ ഫോഴ്സിന്റെ അഞ്ചു യൂണിറ്റുകളുണ്ട്. ചപ്പാത്തുകളും പാലങ്ങളും പൊലീസ് നിരീക്ഷണത്തിൽ ആയിരിക്കും. നദിയിലെ തടസങ്ങൾ നീക്കിയിട്ടുണ്ടെന്നും നദികളിൽ വലിയ തോതിൽ ജലം ഉയരില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.