വിസിമാരോട് രാജി ആവശ്യപ്പെട്ട ഗവര്‍ണറുടെ നടപടിയെ സ്വാഗതം ചെയ്ത പ്രതിപക്ഷ നേതാവിന്റെ നിലപാടിനെ വിമർശിച്ച് എം ബി രാജേഷ്. പ്രതിപക്ഷ നേതാവിന്റേത് സങ്കുചിത നിലപാട്. ഗവർണറുടെ വിഷയത്തിൽ കക്ഷി രാഷ്ട്രീയത്തിന് അതീതമായ പിന്തുണ കിട്ടിയെന്നും മന്ത്രി വ്യക്തമാക്കി. ജനാധിപത്യ വിശ്വാസികളുടേയും മതനിരപേക്ഷ വാദികളുടേയും വികാരത്തിന് വിരുദ്ധമായ നിലപാടാണ് പ്രതിപക്ഷ നേതാവിന്റേത്.
പ്രതിപക്ഷ നേതാവ് നിലപാട് തിരുത്തണം. കുഞ്ഞാലിക്കുട്ടിയുടേയും കെസി വേണുഗോപാലിന്റേതും വിശാല കാഴ്ചപ്പാടാണെന്നും അദ്ദേഹം പറഞ്ഞു. ഗവർണറുടെ നടപടിയിൽ യുഡിഎഫ് നേതാക്കള്‍ക്കിടയിൽ വ്യത്യസ്ത പ്രതികരണങ്ങളാണ് നിലവിൽ ഉണ്ടായത്.ഗവർണ്ണറുടെ എല്ലാ നിലപാടുകളും അംഗീകരിക്കാനാവില്ലെന്ന് മുസ്ലീംലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി.
യൂണിവേഴ്സിറ്റി വിഷയത്തിൽ ഗവർണർ സ്വീകരിച്ചത് വ്യത്യസ്തമായ നിലപാടാണ്. വിഷയത്തിൽ ജനാധിപത്യ മാർഗത്തിൽ സഭയ്ക്ക് അകത്തും പുറത്തും പ്രതിപക്ഷം പ്രതിഷേധിക്കുമെന്നും അദ്ദേഹം കാസർകോട് മാധ്യമങ്ങളോട് പറഞ്ഞു. ഗവർണർക്കെതിരായ നിലപാടിൽ യുഡിഎഫിൽ ഭിന്നതയുണ്ടെന്ന വിമർശനം ശക്തമാകുന്നതിനിടെയാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.