മലയാളത്തിന് സ്വന്തമായി ആംഗ്യ ഭാഷയിൽ അക്ഷരമാല പുറത്തിറക്കി. പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നതിന് നടപടിയെടുക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ.ബിന്ദു അറിയിച്ചു. ബധിര വിദ്യാലയങ്ങൾ നേരിടുന്ന പ്രധാന പ്രശ്നത്തിന് പുതിയ ലിപിയോടെ പരിഹാരമാകും.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിംഗ് എന്ന സ്ഥാപനമാണ് ഫിംഗർ സ്പെല്ലിംഗ് എന്ന ലിപി രൂപ കൽപന ചെയ്തത്. ചുണ്ടുകളുടെ ചലനങ്ങിലൂടെ നടന്നിരുന്ന ആശയ വിനിമയത്തിന് തിരശീലയിട്ടാണ് പുതിയ ലിപി രൂപം കൊണ്ടത്. മലയാളത്തിന് ആംഗ്യ ഭാഷയിൽ അക്ഷരമാല ഇല്ലാതിരുന്ന ബധിര വിദ്യാലയങ്ങളുടെ പ്രധാന പ്രശ്നത്തിനും ഇതോടെ പരിഹാരമാകും. വാക്കുകൾ എഴുതി കാണിക്കേണ്ടി വരുന്പോൾ ശൂന്യതയിലോ കുട്ടികളുടെ കയ്യിലോ എഴുതികാണിച്ചിരുന്ന രീതി ആശയക്കുഴപ്പങ്ങൾക്ക് വഴിവച്ചിരുന്നു.
ഉന്നത വിദ്യാഭ്യാസ മേഖലയിലടക്കം ഇതു ശ്രവണ പരിമിതർക്കുള്ള പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നതിന് നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. നിഷിലെ ആംഗ്യ ഭാഷാ വിദഗ്ധരുടെ മേൽനോട്ടത്തിൽ അധ്യാപകരും വിദ്യാർഥികളും ചേർന്നാണ് ഫിംഗർ സ്പെല്ലിംഗ് എന്ന ലിപി വികസിപ്പിച്ചത്.