പരസ്പരം ആരോപണം ഉയർത്തിയ കേസുകളിൽ കള്ളനും പൊലീസും കളിക്കുകയാണ് ഇടത് വലത് മുന്നണികൾ എന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. കൊല്ലത്തെ സ്ഥാനാർത്ഥി എം സുനിലിൻ്റെ പ്രചരണാർത്ഥം അഞ്ചാലുംമൂട്ടിൽ നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ ഭരണമാറ്റം എന്നത് കൊടിയുടെ നിറം മാറ്റം മാത്രമാണ്. പരസ്പരം ഉയർത്തി കൊണ്ട് വന്ന കേസുകളിൽ ഇരു മുന്നണികളും തമ്മിൽ ധാരണയാണ്. ഈ കേസുകളിലെല്ലാം കള്ളനും പൊലീസും കളിക്കുകയാണ് ഇരു മുന്നണികളും. ഭരണത്തിലേറിയാൽ ഉയർത്തിയ അഴിമതി കേസുകളിലൊന്നും നടപടി സ്വീകരിക്കാറില്ല. സോളാർ, ബാർ കോഴ അടക്കമുള്ള അഴിമതി കേസുകൾ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്തവരാണ് സിപിഎം. എന്നാൽ അവർ ഭരണത്തിലിരുന്ന അഞ്ച് വർഷകാലം ഈ കേസുകളിൽ ഒരു നടപടിയും ഉണ്ടായില്ല.
സ്വർണ്ണ കടത്തിൽ എന്ത് ഉണ്ടായി എന്ന് ചോദിക്കുന്ന പിണറായി വിജയൻ മറുപടി പറയേണ്ടത് സോളാർ കേസിലും, ബാർ കോഴ കേസിലും എന്ത് നടപടി എടുത്തു എന്നാണ്. സ്വർണ്ണകടത്തിനും, ഡോളർ കടത്തിനും സർക്കാർ ഒത്താശ ചെയ്തു. കേരളാ ഗവൺമെന്റ്ന യു.എ.ഇ കൗൺസിൽ ജനറലിന് പ്രത്യേക സുരക്ഷ ഒരുക്കി. യു.എ.ഇ കൗൺസിൽ ജനറലിന് വഴി വിട്ട് കാര്യങ്ങൾ ചെയ്ത് കൊടുത്താൽ സിപിഎം നേതാക്കൾക്ക് ഗുണമുണ്ടാകും എന്നതിനാൽ ആണ് നയതന്ത്ര പരിരക്ഷ നൽകിയത്. ഒളിക്കാൻ ഒന്നുമില്ലെങ്കിൽ സ്പീക്കർ ശ്രീരാമകൃഷ്ണൻ എന്തുകൊണ്ടാണ് കസ്റ്റംസിന് മുന്നിൽ ഹാജരാകാത്തത് എന്നും മുരളീധരൻ ചോദിച്ചു.