റോഷി അഗസ്റ്റിൻ, എം.എൽ.എ സ്ഥാനം രാജിവെക്കണമെന്ന് യു.ഡി.എഫ് ഇടുക്കി ജില്ല നേതൃത്വം. യു.ഡി.എഫ് വോട്ടുകൾ നേടി വിജയിച്ച റോഷി അഗസ്റ്റിന് എൽ.ഡി.എഫ് എം.എൽ.എ ആയി തുടരുവാൻ ധാർമിക അവകാശമില്ലെന്നും രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുമെന്നും യു.ഡി.എഫ് നേതാക്കൾ പറഞ്ഞു. കേരള കോൺഗ്രസ് എം- ജോസ് കെ മാണി വിഭാഗം ഇടതുമുന്നയിലേക്ക് മാറിയതോടെ ഇടുക്കി എം.എൽ.എ റോഷി അഗസ്റ്റിൻ രാജി വെക്കണമെന്നാണ് യു.ഡി.എഫ് ഇടുക്കി ജില്ല നേതൃത്വത്തിന്റെ ആവശ്യം.
യു.ഡി.എഫിന്റെ പ്രവർത്തന മികവിന്റെ ഫലമായാണ് ഇടുക്കിയിൽ റോഷി വിജയിച്ചത്. തിരെഞ്ഞെടുപ്പിൽ ജില്ലയിലെ പ്രധാന നേതാക്കളെ ഒഴിവാക്കി റോഷിയെ സ്ഥാനാർത്ഥിയാക്കിയപ്പോൾ കേരള കോൺഗ്രസിൽ ഭിന്നത ഉണ്ടായിരുന്നു. അപ്പോഴും കേരള കോൺഗ്രസിന് ഒപ്പമായിരുന്നു ജില്ലയിലെ യു.ഡി.എഫ് നേതൃത്വം. അതുകൊണ്ട് മുന്നണി മാറുന്ന റോഷി അഗസ്റ്റിന് എം.എൽ.എ സ്ഥാനത്ത് തുടരാൻ അർഹത ഇല്ലെന്നും യു.ഡി.എഫ് ജില്ല നേതൃത്വം പറഞ്ഞു.
റോഷിയുടെ രാജി ആവശ്യപ്പെട്ട് മണ്ഡലത്തിൽ യു.ഡി.എഫ് നേതൃത്വത്തിൽ പ്രക്ഷോഭ പരിപാടികളും നടത്തും. അതേസമയം മുന്നണി ബന്ധങ്ങൾക്ക് അപ്പുറം വ്യാപകമായ ഹൃദയ ബന്ധമാണ് മണ്ഡലത്തിൽ ഉള്ളതെന്നും മുഴുവൻ ഇടുക്കിക്കാരും കൂടെ ഉണ്ടാകുമെന്ന പ്രതീക്ഷയാണുള്ളതെന്നും റോഷി പറഞ്ഞു.