പത്തനംതിട്ട: ചിറ്റാര്‍ കുടപ്പനയില്‍ യുവകര്ഷകന് പി.പി.മത്തായി വനംവകുപ്പിന്റെ കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ രണ്ടു ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്. ചിറ്റാര്‍ റേഞ്ച് ഓഫീസിലെ ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ ആര്.രാജേഷ്കുമാര്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എ.കെ.പ്രദീപ് കുമാര്‍ എന്നിവരെയാണ് വനംവകുപ്പ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്.
മത്തായിയുടെ മരണത്തില്‍ പങ്കുണ്ടെന്ന് കുടുംബം ആരോപിച്ച രണ്ടു ഉദ്യോഗസ്ഥര്‍ക്കെതിരേയാണ് നടപടി വന്നിരിക്കുന്നത്. വനംവകുപ്പ് നിയോഗിച്ച ആഭ്യന്തര അന്വേഷണ സംഘമാണ് പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ച് നടപടിക്ക് ശിപാര്‍ശ ചെയ്തത്. മത്തായിയുടെ മരണത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ പോലീസ് അന്വേഷണ റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു. വനം വകുപ്പിന് ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ജൂലൈ 28 ന് മരിച്ച മത്തായിയുടെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തത് 29നാണ്. ജി ഡി രജിസ്റ്ററില്‍ കൃതൃമം കാട്ടാന്‍ ശ്രമം നടന്നതായും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന് പറഞ്ഞിരുന്നു.
ചൊവ്വാഴ്ചയാണ് വനം വകുപ്പ് കസ്റ്റഡിയിലെടുത്ത മത്തായിയെ സ്വന്തം ഫാമിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തെളിവെടുപ്പിനിടെ ഓടി രക്ഷപ്പെട്ട മത്തായി കിണറ്റിലേക്ക് ചാടിയെന്നായിരുന്നു വനം വകുപ്പ് വിശദീകരണം. വനം വകുപ്പിന്റെ ഈ വാദങ്ങള്‍ ശരിവയ്ക്കുന്നതാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനം.
മത്തായിയുടെ ശരീരത്തില്‍ ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളില്ല. എന്നാല്‍ തലയുടെ ഇടത് ഭാഗത്ത് ക്ഷതവും ഇടത് കൈയുടെ അസ്ഥിക്ക് ഒടിവുമുണ്ട്. മൂക്കില്‍ നിന്ന് രക്തം വാര്‍ന്നതിന്റെ സൂചനകളുമുണ്ട്. ഇത് കിണറ്റില്‍ വീണപ്പോള്‍ സംഭവിച്ചതെന്നാണ് നിഗമനം. അതേസമയം, മത്തായിയുടെ മരണത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരെ നടപടി ഉണ്ടാകാതെ മൃതദേഹം സംസ്കരിക്കില്ലെന്നാണ് കുടുംബാംഗങ്ങള്‍ വ്യക്തമാക്കുന്നത്.