തൃശൂർ ചാവക്കാട് ബ്ലാങ്ങാട് കടലിൽ കാണാതായ രണ്ട് പേർക്ക് വേണ്ടിയുള്ള തെരച്ചിൽ ഇന്നും തുടരും. അപകടത്തിൽപ്പെട്ട നാല് പേരിൽ രണ്ട് പേരെ ഇന്നലെ കരക്കെത്തിച്ചെങ്കിലും ഒരാൾ മരിച്ചിരുന്നു.
ഇരട്ടപ്പുഴ സ്വദേശി വിഷ്ണുരാജാണ് മരിച്ചത്. ഇയാളുടെ മൃതദേഹം ഇന്ന് സംസ്കരിക്കും. കാലാവസ്ഥ പ്രതികൂലമായതിനെ തുടർന്ന് ഇന്നലെ വൈകീട്ട് 6 മണിയോടെ തെരച്ചിൽ നിർത്തിയിരുന്നു. നേവിയുടെ ഹെലികോപ്റ്റർ അടക്കം എത്തിച്ച് തെരിച്ചിൽ നടത്തിയെങ്കിലും ബാക്കിയുള്ള രണ്ട് പേരെ കണ്ടെത്താൻ സാധിച്ചില്ല. നാട്ടുകാരും, പൊലീസും, ഫയർ ഫോഴ്സും, മത്സ്യതൊഴിലാളികളും ചേർന്ന് ഇന്നും രക്ഷാപ്രവർത്തനം തുടരും.
ഇന്നലെ രാവിലെയായിരുന്നു സമീപവാസികളായ യുവാക്കൾ കടലിൽ ഇറങ്ങിയത്. എന്നാൽ പ്രദേശവാസികളായതിനാൽ ഇവർ കടലിലിറങ്ങുന്നത് ആരും ശ്രദ്ധിച്ചില്ലെന്നാണ് വിവരം. കാണാതായതോടെയാണ് തെരച്ചിൽ തുടങ്ങിയത്. കൊവിഡ് നിയന്ത്രണങ്ങളുള്ള ചാവക്കാട് കുറച്ച് മുൻപായിരുന്നു ഇളവുകൾ നൽകിയിരുന്നു. സരിൻ എന്ന വിദ്യാർത്ഥിയെ സംഭവസ്ഥലത്ത് വച്ച് രക്ഷപ്പെടുത്തിയിരുന്നു.